കേരള ബാങ്ക് ഒഴിവാക്കി ജില്ലാ ബാങ്കുകൾ മടക്കിക്കൊണ്ടു വരുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു രൂപീകരിച്ച കേരള ബാങ്ക് സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു കനത്ത തിരിച്ചടിയുണ്ടാക്കി എന്ന സഹകാരികളുടെ അഭിപ്രായം സർക്കാരിന്റെ പരിഗണനയിലുണ്ട്. അതേസമയം റിസർവ് ബാങ്കിന്റെ അനുമതി വാങ്ങി, 13 ജില്ലാ ബാങ്കുകളെ ലയിപ്പിച്ചു, രൂപീകരിച്ച കേരള ബാങ്കിനു തിരിച്ചുപോക്ക് പ്രായോഗികമല്ലെന്നാണ് നിലവിലെ നേതൃത്വത്തിന്റെ നിലപാട്.
പ്രൈമറി ബാങ്കുകൾ, ജില്ലാ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ ത്രിതല ബാങ്കിങ് സംവിധാനമായിരുന്നു നേരത്തെ കേരളത്തിലുണ്ടായിരുന്നത്. ഇതിൽ ജില്ലാ ബാങ്കുകളെ ഒഴിവാക്കി പ്രൈമറി ബാങ്കും കേരള ബാങ്കും ആക്കി ക്രമീകരിച്ചത് 2019ലാണ്. ജില്ലാ ബാങ്ക് ഒഴിവാകുമ്പോൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാകുമെന്നും നിക്ഷേപത്തിന് കൂടുതൽ പലിശ ലഭിക്കുമെന്നുമായിരുന്നു സഹകരണ ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും നൽകിയ വാഗ്ദാനം. എന്നാൽ കേരള ബാങ്ക് നടപ്പാക്കിയതോടെ ഈ അനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്നാണു യുഡിഎഫ് സഹകാരികളുടെ വാദം.


