ഹോർമുസിനു പിന്നാലെ ചെങ്കടലിലേക്കും പ്രതിസന്ധി നീണ്ടതോടെ ഇന്ത്യക്കാരെ കാത്തിരിക്കുന്നത് ഇരട്ട ഷോക്ക്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലും പെട്രോൾ,ഡീസൽ വില കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ. ഇത് പണപ്പെരുപ്പത്തിലേക്കും റിസർവ് ബാങ്കിന്റെ പലിശ നിരക്ക് വർധനയിലേക്കും വഴിവച്ചേക്കും. വ്യക്തികളുടെയും ബിസിനസുകളുടെയും വായ്പാ ചെലവ് വർധിപ്പിക്കുന്ന നീക്കമാണിത്.
വില കൂട്ടേണ്ടി വരുമെന്ന് ബിപിസിഎൽ
ക്രൂഡോയിൽ വില ഇപ്പോഴത്തെ നിരക്കിൽ തുടർന്നാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടേണ്ടി വരുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിലേക്ക് എത്തിയതോടെയാണിത്. ഇപ്പോഴത്തെ വിലവർധന താൽകാലികമാണെന്ന് കരുതുന്നതായി ബിപിസിഎൽ ഡയറക്ടർ രാമകൃഷ്ണ ഗുപ്ത ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ക്രൂഡ് വില വർധിച്ചാൽ ഇന്ത്യയിലും എണ്ണവില കൂട്ടേണ്ടി വരും. ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിനു മുകളിലെത്തിയാൽ എണ്ണക്കമ്പനികളുടെ ലാഭത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതീക്ഷിച്ചതു പോലെ ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ എണ്ണക്കമ്പനികൾ നഷ്ടത്തിലായി. ബിപിസിഎൽ 3962 കോടി രൂപയുടെയും എച്ച്പിസിഎൽ 11,526 കോടി രൂപയുടെയും അറ്റ നഷ്ടം രേഖപ്പെടുത്തി. മറ്റൊരു കമ്പനിയായ ഐഒസിഎ അടുത്ത ദിവസങ്ങളിൽ പാദഫലങ്ങൾ പുറത്തിവിടും. ഉയർന്ന ക്രൂഡോയിൽ ഇറക്കുമതി ചെലവും രാജ്യത്ത് എണ്ണവിലക്കയറ്റം വൈകിപ്പിച്ചതുമാണ് നഷ്ടത്തിനുള്ള കാരണമെന്നാണ് സാമ്പത്തിക വിഗഗ്ധർ പറയുന്നത്.
യുദ്ധം തുടങ്ങിയത് ഫെബ്രുവരി 28നാണെങ്കിലും ഇന്ത്യയിൽ വില വർധിച്ചത് മേയിലാണ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനു വേണ്ടിയാണ് വിലക്കയറ്റം വൈകിപ്പിച്ചതെന്നാണ് ആരോപണം. എന്നാൽ ഇക്കാര്യം സർക്കാർ നിഷേധിച്ചിട്ടുണ്ട്. മേയിൽ നാലു തവണയായി പെട്രോളിയം കമ്പനികൾ പെട്രോൾ ലീറ്ററിന് 7.38 രൂപയും ഡീസൽ ലീറ്ററിന് 7.52 രൂപയുമാണ് കൂട്ടിയത്. പിന്നീട് വില യുദ്ധത്തിനു മുൻപുള്ള നിലയിലേക്ക് തിരിച്ചെത്തിയെങ്കിലും വില കുറച്ചിരുന്നില്ല. ഇതിനിടയിൽ സംഘർഷം വീണ്ടും രൂക്ഷമാവുകയും ക്രൂഡ് വില ബാരലിന് 100 ഡോളറിൽ എത്തുകയും ചെയ്തു. ഇതോടെയാണ് വില വീണ്ടും വർധിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്.


