കെഎസ്ആർടിസി ബസ് ടെർമിനലിലെ യാത്രക്കാരുടെ കാത്തിരിപ്പു സ്ഥലത്തിനു മുകളിലെ സീലിങ് അടർന്നുവീണ് രണ്ടു യാത്രക്കാർക്കു പരുക്ക്. വെള്ളിയാഴ്ച പുലർച്ചെ 1.22 നാണ് സീലിങ് വീണത്. മേൽക്കൂരയിലെ കോൺക്രീറ്റിന് താഴെ ഘടിപ്പിച്ച ജിപ്സം സീലിങ് ഇളകി വീഴുകയായിരുന്നു. മാനന്തവാടി, തൊട്ടിൽപാലം ബസുകൾ എത്തുന്ന പതിമൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമാണ് ഇത് വീണത്.
ബസ് കാത്ത് ടെർമിനലിലെ ഇരിപ്പിടത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു (58), വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ ഹൗസിൽ അജിത്ത് (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ തലയിൽ ചെറിയ മുറിവു മാത്രമാണ് ഉണ്ടായതെന്നാണ് വിവരം.
പുലർച്ചെ ആയതിനാൽ ഇവിടെ അധികം യാത്രക്കാരില്ലായിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിങ്ങും അടർന്നു വീഴുമെന്ന സ്ഥിതിയിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ടെർമിനലിലെ ഒന്നാം നിലയിലെ ജിപ്സം സീലിങ്ങും പൊട്ടി വീണിരുന്നു. ഒന്നാം നിലയുടെ ഒരു വശത്ത് ലഘുഭക്ഷണ ശാല പ്രവർത്തിക്കുന്നുണ്ട്. ഇതിന് അൽപം മാറിയാണ് ഒന്നാംനിലയിലെ സീലിങ് വീണത്. 2021ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു


