കൊച്ചി: ആത്മഹത്യയുടെ വക്കിൽനിന്ന പോലീസിൻ്റെ നിർണായക ഇടപെടലിൽ കുടുംബനാഥൻ ജീവിതത്തിലേക്ക്. ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് വെളിച്ചം കണ്ടതിനെത്തുടർന്ന് സ്റ്റേഷനിലേക്ക് എത്തിയ ഫോൺ കോളാണ് ഒരു ജീവൻ രക്ഷപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കേരളാ പോലീസ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
അയൽക്കാരാണ് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക്
വിളിച്ചത്. ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം കാണുന്നുവെന്ന്
പറഞ്ഞായിരുന്നു കോൾ. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന
പോലീസുകാർ വീടിൻ്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയപ്പോൾ
കണ്ടത് തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന ഒരാളെയാണ്. ഉടൻ തന്നെ ഇയാളെ
നിലത്തിറക്കി ആശുപത്രിയിലെത്തിച്ചതായി പോലീസ് പറഞ്ഞു.
പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് 112 ൽ നിന്നും ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിർദ്ദേശം. അവിടേക്ക് പാഞ്ഞെത്തിയ പട്രോളിംഗ് ടീം പരിസരവാസികളോട് കാര്യം തിരക്കി. അവരിൽ നിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്‌നങ്ങൾ കാരണം അവിടെ വരാറില്ലെന്നതും, എന്നാൽ ഇന്ന് വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും മനസ്സിലാക്കിയ ഉടൻ തന്നെ പോലീസ് മതിൽ ചാടി കടന്നു വീടിനടുത്തെത്തി.


