യുവതിയെ മുൻ കാമുകൻ ഓഫീസില്‍ അതിക്രമിച്ചു കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. പഞ്ചാബിലെ മൊഹാലിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ പട്യാല സ്വദേശിനി ഡിംപിള്‍ (30) ആണ് കൊല്ലപ്പെട്ടത്.യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ഇതേ കത്തി ഉപയോഗിച്ച് സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണം നടത്തിയ ഹർവീന്ദർ മാൻ (ഹാരി) എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്, വൈകുന്നേരം ഓഫീസില്‍ ജോലി ചെയ്യുകയായിരുന്ന ഡിംപിളിനടുത്തേക്ക് ഹർവീന്ദർ എത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും, പ്രകോപിതനായ ഹർവീന്ദർ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഡിംപിളിനെ ക്രൂരമായി കുത്തുകയുമായിരുന്നു. ആക്രമണം കണ്ട് ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ പരിഭ്രാന്തരായി. ചിലർ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി എല്ലാവരെയും ഓടിക്കുകയായിരുന്നു. യുവതി ചോരയൊലിച്ച് വീണതിന് പിന്നാലെ ഹർവീന്ദർ സ്വയം ശരീരത്തില്‍ പലതവണ കുത്തി പരിക്കേല്‍പ്പിച്ചു.


