സ്റ്റീൽ അലമാരയും സോഫ സെറ്റും വിൽക്കാൻ വീട്ടിൽ വരുന്ന സലിംകുമാർ. സിനിമയിലല്ല, ജീവിതത്തിൽ അത്തരമൊരു കോട്ടയം അനുഭവം സലിംകുമാറിനുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത് ഇങ്ങനെ. ‘സ്റ്റീൽ അലമാര, സോഫ സെറ്റ് തുടങ്ങിയവ തവണ വ്യവസ്ഥയിൽ വിൽക്കുന്ന പറവൂരിലെ ഒരു കമ്പനിയിൽ സെയിൽസ് റപ്രസന്റേറ്റീവ് ആയിരുന്നു ഞാൻ. സിനിമ മോഹവും സജീവം.
ജോലിയുടെ ഭാഗമായി കുടയംപടി, ചുങ്കം, വാരിശേരി, അയ്മനം, ഏനാദി, ഒളശ്ശ, പരിപ്പ്, നാഗമ്പടം, ചൂട്ടുവേലി, ചവിട്ടുവരി, കുമാരനല്ലൂർ, സംക്രാന്തി, മെഡിക്കൽ കോളജ്, കാരിത്താസ്.. ഇവിടെയെല്ലാമുള്ള സകല വീടുകളിലും ഞാൻ കയറിയിറങ്ങി. നടന്മാരായ എൻ.എൻ.പിള്ളയുടെയും വിജയരാഘവന്റെയും വീടായ ഒളശ്ശയിലെ ‘ഡയനീഷ്യ’യുടെയും ചൂട്ടുവേലിയിലെ മനോജ് കെ.ജയന്റെയും വീടിനു മുൻപിൽ കുറെനേരം വായും പൊളിച്ച് നോക്കിനിൽക്കുന്നത് എന്റെ പതിവായിരുന്നു.
അതിനിടെ കഞ്ഞിക്കുഴി, ദേവലോകം എൻജിഒ ക്വാർട്ടേഴ്സിൽ അന്ധനായ ഒരു മനുഷ്യൻ തേക്കിന്റെ ഓഫിസ് ടേബിളിന് ഓർഡർ തന്നു. അടുത്തുള്ള സ്കൂളിലെ ക്ലറിക്കൽ സ്റ്റാഫായിരുന്നു അദ്ദേഹം. ‘ഞാൻ ഇത്തരം സംഭവങ്ങൾക്കൊന്നും നിൽക്കാത്തതാണ്. എന്നാൽ സലീമിന്റെ സംസാരം എനിക്കിഷ്ടപ്പെട്ടു’ എന്നു പറ ഞ്ഞാണ് അദ്ദേഹം ഓർഡർ തന്നത്. എനിക്ക് വലിയ സന്തോഷമായി.
ഓർഡർ പ്രകാരമുള്ള സാധനങ്ങൾ എല്ലാമെടുത്ത് തൊട്ടടുത്ത ഞായറാഴ്ച സ്ഥാപന ഉടമയ്ക്കൊപ്പം കോട്ടയത്തെത്തി. ടേബിൾ മുറ്റത്ത് ഇറക്കിവച്ചപ്പോൾ അദ്ദേഹം കൈകൾ കൊണ്ട് പരിശോധിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു. ‘സലിംകുമാർ, നിങ്ങൾ എന്നോട് ടോപ്പിന് ഒരിഞ്ച് കനമല്ലേ പറഞ്ഞത്. ഇത് മുക്കാൽ അല്ലേ ഉള്ളൂ?’. ഞാൻ നടുങ്ങി. പറ്റിക്കപ്പെടാതെ ജീവിക്കാൻ കണ്ണുകളുടെ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. ‘ഇത് തേക്കു തന്നെയല്ലേ..’ അദ്ദേഹം തുടർന്ന് ചോദിച്ചു. അതിന് ഉത്തരം കൊടുത്തത് സ്ഥാപന ഉടമയായിരുന്നു. ‘തേക്കു തന്നെ, പക്ഷേ ചെറുതേക്കാണ്.’. അത് കേട്ട് ഞാൻ വീണ്ടും ഞെട്ടി. ആ മനുഷ്യന്റെ മുഖം വീണ്ടും ഇരുണ്ടു. ചെറുതാകുന്നതുപോലെ എനിക്ക് തോന്നി. ‘സലിംകുമാർ, എനിക്ക് നിങ്ങൾക്കെതിരെ കേസ് കൊടുക്കാം. ചെലവൊന്നുമില്ല. കാരണം ഞാൻ ഒരു വക്കീലാണ്. ഈ ഓർഡർ ക്യാൻസൽ ചെയ്യാം. അതും ചെയ്യുന്നില്ല. കാരണം, സംസാരത്തിൽനിന്ന് സലിംകുമാർ എന്ന മനുഷ്യന് ഞാൻ


