തിരുവനന്തപുരം: തമ്ബാനൂരിലെ ലോഡ്‌ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം സ്വദേശി കാമുകൻ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.
ഒരു ലക്ഷം തടവും അഡീഷണൽ സെഷൻസ് കോടതി വിധിച്ചിട്ടുണ്ട്.
കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ (25) ചുരിദാറിൻ്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്ന കേസിലാണ് കൊല്ലം സ്വദേശി പ്രവീണിന് ശിക്ഷ വിധിച്ചത്.
2022 മാർച്ച് 5ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജ്വല്ലറിയിൽ ഡ്രൈവറാണ് പ്രവീൺ. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രവീൺ. നിലവിൽ വിവാഹിതനായ പ്രവീൺ ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് ആഗ്രഹിച്ചത്. നിലവിലുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു പ്രവീൺ ഉറപ്പ് നൽകിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല.
ഇതോടെ അസ്വസ്ഥയായ ഗായത്രിയുടെ സമാധാനത്തിനായി 2021 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തെ ഒരു പളളിയിൽ വച്ച് താലികെട്ടിയത്. ഈ ചിത്രങ്ങൾ ഇരുവരും രഹസ്യമായി സൂക്ഷിച്ചു. പ്രവീണിൻ്റെ രഹസ്യബന്ധമറിഞ്ഞ ഭാര്യ പരാതിപ്പെട്ടതോടെ ജ്വല്ലറി ജീവനക്കാരനായ ഇയാളെ സ്ഥാപനം തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റി. തമിഴ്‌നാട്ടിലേക്ക് പോകുന്ന പ്രവീണിനൊപ്പം താനുമുണ്ടെന്ന് ഗായത്രി നിർബന്ധം പിടിച്ചു.


