ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി കുംഭകോണ പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്.
സംസ്ഥാന എക്സസിക്യൂട്ടീവാണ് ആവശ്യം ഉന്നയിച്ചത്. 175 ഏക്കർ കൃഷിഭൂമി മറിച്ചുവിറ്റുവെന്ന പരാതി അത്യന്തം ഗൗരവമേറിയതാണെന്നും ഭൂമി കുംഭകോണത്തെ സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. കർഷകരിൽ നിന്ന് വ്യാവസായിക ആവശ്യത്തിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ മൂന്നുവർഷത്തിനകം വ്യവസായം തുടങ്ങിയില്ലെങ്കിൽ പ്രസ്‌തുത ഭൂമി സർക്കാർ തന്നെ ഏറ്റെടുക്കണമെന്ന നിയമത്തെ അട്ടിമറിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഭൂമി മറിച്ചുവിറ്റതെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് ഭൂമി കുംഭകോണം നടത്തിയ രാജീവിൻ്റെ ഇടപാടുകൾ പരിശോധിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
‘വ്യാവസായിക ആവശ്യത്തിനായി കർണാടക സർക്കാർ അനുവദിച്ച ഭൂമി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 500 കോടിക്ക് മറിച്ചുവിറ്റ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണം. ബാംഗ്ലൂരിലെ നെലമംഗലയിലെ ദൊബ്ബാസ്പേട്ടിൽ ബിപിഎൾ ഇന്ത്യ ലിമിറ്റഡിന് കളർ ടെലിവിഷൻ, ട്യൂബ്, ബാറ്ററി നിർമാണ യൂണിറ്റിനായി കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെൻ്റ് ബോർഡ് അനുവദിച്ച 175 ഏക്കർ കൃഷിഭൂമി മറിച്ചുവിറ്റെന്ന പരാതി അത്യന്തം ഗൗരവമേറിയതാണ്.


