മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. 31 വർഷത്തിനിപ്പുറം ലീഡർ കെ.കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന രണ്ടാമത്തെ കേരള മുഖ്യമന്ത്രിയായി വി.ഡി.സതീശൻ. റവന്യു മന്ത്രി എ.പി.അനിൽകുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കൂടിയാണ് മുഖ്യമന്ത്രി എത്തിയത്. ക്ഷേത്രം തെക്കെ നടയിൽ ശ്രീവത്സം ഗെസ്റ്റ് ഹൗസിനു മുന്നിൽ കാറിൽ ഇറങ്ങിയ സതീശൻ നേരെ ക്ഷേത്ര നടയിലേക്ക് നടന്നു. ദർശനത്തിനായി കാത്തു നിന്നവർ മുഖ്യമന്ത്രിയെ തൊഴുകൈകളോടെ വരവേറ്റു. വധൂവരന്മാരെ ആശീർവദിച്ച് അവർക്കൊപ്പം ഫോട്ടോയെടുത്ത് മുഖ്യമന്ത്രി നേരെ ക്ഷേത്രദർശനത്തിനായി അകത്തേക്ക്.
ധരിച്ചിരുന്ന ഷർട്ട് നടയ്ക്കൽ വച്ചു തന്നെ അഴിച്ച് ഒപ്പമുള്ളയാളെ ഏൽപിച്ചു. വേഷ്ടി പുതച്ച് അകത്തേക്ക് കടക്കുമ്പോൾ അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ മുഖ്യമന്ത്രിയുടെ ചെവിയിൽ കൂടെയുള്ളവരുടെ എണ്ണം നിയന്ത്രിക്കണമെന്നു പറഞ്ഞു. ദർശനത്തിനായി മറ്റാരും തന്റെ കൂടെ വരേണ്ടതില്ല എന്ന് മുഖ്യമന്ത്രി ഉടൻ തന്നെ പറഞ്ഞു.


