മുസ്ലിം ലീഗിനും മന്ത്രി കെ ബി ഗണേശ് കുമാറിനുമെതിരെ വിവാദ പരാമർശവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്.
ലീഗ് വർഗീയ പാർട്ടിയാണെന്നും വർണക്കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനേഡണ് അവരെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം.
കൂടാതെ മന്ത്രി ഗണേശ് കുമാർ തറയാണെന്നും ചൂടുകാലത്ത് കുടിക്കാനായി ബസിനുള്ളിൽ വച്ച വെള്ളം പിടിച്ചിട്ട് ഗമ കാണിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും അദ്ദേഹം പരാമർശിച്ചു. പുനലൂരിൽ എസ്എൻഡിപി നേതൃസംഗമത്തിൽ സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളി നടേശൻ വിവാദ പരാമർശങ്ങൾ നടത്തിയത്.
‘മുസ്ലിം ലീഗുകാർക്ക് മനുഷ്യത്വമില്ല. അവർക്കാണോ നമ്മൾ വോട്ട് കൊടുക്കേണ്ടത്. അവരെ കൂട്ടുപിടിച്ച് നിൽക്കുന്നവരെ ജയിപ്പിച്ചാൽ നമ്മുടെ സ്ഥിതി എന്താകും. മുസ്ലിം ലീഗിന്റെ ഭരണം വന്നാൽ നമ്മൾ ജീവനൊടുക്കുകയോ, നാടുവിടുകയോ വേണ്ടി വരും. പേരിൽ തന്നെ അതൊരു മുസ്ലിം കൂട്ടായ്മയാണ്. എന്നിട്ട് മതേതര കൂട്ടായ്മ എന്ന് പറയുകയും ചെയ്യും മുസ്ലിം അല്ലാത്ത ഒരു എംഎൽഎ എങ്കിലും പാർട്ടിയിലുണ്ടോ’യെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.


