പോസ്റ്റുമോർട്ടത്തിന് ശേഷം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നാട്ടിലെത്തിച്ചാകും സംസ്കാരം നടത്തുക. ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ നാട്ടിലും പോസ്റ്റുമോർട്ടം നടത്തുന്ന കാര്യം പരിഗണിക്കാമെന്ന നിലപാടിലാണ് കേരള പൊലീസ്. യുവതിയുടെ ബന്ധുക്കള്‍ ചവറ തെക്കുംഭാഗം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ചവറ തെക്കുംഭാഗം ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. എട്ടംഗ സംഘമാകും അന്വേഷണം നടത്തുക. അതുല്യയുടെ മരണത്തിന് പിന്നാലെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഭർത്താവ് സതീഷിനെതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തില്‍ മാരകമായി പരുക്കേല്‍പിക്കല്‍ തുടങ്ങിയ ആറിലധികം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ തേടിയിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ ചവറ പൊലീസില്‍ പരാതി നല്‍കിയത്. ഭർത്താവിന്റെ ക്രൂരതകള്‍ക്ക് തെളിവായി യുവതി സഹോദരിക്ക് അയച്ച വിഡിയോയും പൊലീസിന് കൈമാറിയിട്ടുണ്ട്. വിഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളില്‍ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്.


