ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെതിരെ സിപിഎം നടപടി സ്വീകരിച്ചാൽ ഉന്നതരായ പല നേതാക്കളും കുടുങ്ങും. പാർട്ടിയിൽ നിന്നു തരം താഴ്ത്തുകയോ പുറത്താക്കുകയോ ചെയ്യുന്ന നടപടി ഉണ്ടായാൽ സ്വർണക്കൊള്ളയിൽ മുൻ മന്ത്രിയുടെ അടക്കം പങ്ക് പരസ്യമാക്കാൻ പത്മകുമാർ തയാറെടുക്കുന്നതായാണു സൂചന. ഇതോടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലയുടെ ചുമതലയുമുള്ള തോമസ് ഐസക്കിനെ അനുനയ ചർച്ചകൾക്കു നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ പത്മകുമാറിന്റെ ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കുമെന്ന വാർത്തകളും വന്നതോടെ എന്ത് നടപടി എടുക്കണം എന്നറിയാതെ സിപിഎം നേതൃത്വവും വെട്ടിലായിരിക്കുകയാണ്.


