തൻ്റെ ഭാര്യയെ വളാഞ്ചേരി എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രിൻസിപ്പലാക്കിയതിൽ തനിക്ക് പങ്കുമില്ലെന്ന് മുൻ മന്ത്രി കെ ടി ജലീൽ. ഈ ഭൂമി ലോകത്ത് ഒരാളോടും അതിനായി ശുപാർശ നടത്തിയിട്ടില്ല.വിശുദ്ധ ഖുർആൻ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നുവെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗം എന്ന നിലയിൽ ഭാര്യയുടെ നിയമനം അംഗീകരിക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ സ്വാധീനിച്ചിട്ടില്ല. കോൺഗ്രസ്-ലീഗ് അനുഭാവികളായ സ്കൂൾ കമ്മിറ്റിയിലെ അംഗങ്ങളായ മാന്യ വ്യക്തികളോട് ചോദിച്ചാൽ നിജസ്ഥിതി മനസ്സിലാക്കാമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ കെ.ടി ജലീലിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് സിദ്ധീഖ് പന്താവൂർ രംഗത്തെത്തിയിരുന്നു. മറ്റൊരാളുടെ അവസരം നിഷേധിച്ച് നേടിയെടുത്തതാണ് കെ.ടി ജലീലിന്റെ ഭാര്യയുടെ പ്രിൻസിപ്പൽ പദവി എന്നാണ് ആരോപണം. അങ്ങനെ അല്ലെങ്കിൽ വേദ ഗ്രന്ഥം തൊട്ട് സത്യം പറയാനാകുമോ ജലീലിനെന്നും ഡിസിസി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഫേസ്ബുക്കിൽ കുറിച്ചത്.കഴിഞ്ഞ ദിവസം ബന്ധു നിയമനത്തിൽ ഒരു തെറ്റും ചെയ്തില്ലെന്ന് ഖുർആൻ ഉയർത്തിപ്പിടിച്ച് കെ.ടി ജലീൽ സത്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിദ്ധീഖ് പന്താവൂരിന്റെ പോസ്റ്റ്.


