താൻ കടപ്പുറത്തു ജനിച്ചയാളാണെന്നും അതിൽ അഭിമാനിക്കുന്നെന്നും മന്ത്രി ഷിബു ബേബി ജോൺ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തിനാണു മന്ത്രിയുടെ മറുപടി. കാട്ടാനയാക്രമണത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിന്നക്കനാൽ സ്വദേശി രക്ഷിനെ (11) സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി.
രക്ഷിന്റെയും സഹോദരിയുടെയും പേരിൽ സ്ഥിരനിക്ഷേപമായി ഇട്ട നഷ്ടപരിഹാരത്തുകയുടെ രേഖകൾ മന്ത്രി കൈമാറി. ഇരുവർക്കും 18 വയസ്സ് തികയുന്നതുവരെ ഫീസ് ഉൾപ്പെടെയുള്ള പഠനച്ചെലവുകൾ സർക്കാർ വഹിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി ജേക്കബ് തോമസ്, ഡപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. എം.സദറുദ്ദീൻ അഹമ്മദ്, ഡോ. ഫ്രെഡറിക് പോൾ, ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. സതീഷ് ചന്ദ്രൻ, ഡോ. ടിനു രവി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി.പ്രമോദ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജയചന്ദ്രൻ നായർ, ജില്ലാ ഫോറസ്റ്റ് ഓഫിസർ പ്രഫുൽ അഗർവാൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


