ചെന്നൈ ∙ കൈക്കൂലി തടയാൻ ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ ഹെൽപ്ലൈൻ നമ്പർ പ്രഖ്യാപിച്ചതിനു പിന്നാലെ കൈക്കൂലി ആരോപണത്തിൽ കുടുങ്ങി ടിവികെ നേതാവ്. മാമ്പാക്കം പഞ്ചായത്ത് യൂണിയൻ വൈസ് പ്രസിഡന്റും ടിവികെ ചെങ്കൽപെട്ട് ഈസ്റ്റ് ജില്ലാ ജോ. സെക്രട്ടറിയുമായ എൻ.വി.വീര കോൺട്രാക്ടറിൽ നിന്ന് 30,000 രൂപ വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു ലക്ഷം രൂപ നൽകിക്കഴിഞ്ഞതായി പറയുന്ന ശബ്ദവും വിഡിയോയിൽ വ്യക്തമാണ്.
വാട്സാപ് നമ്പറുമായി തമിഴ്നാട് വിജിലൻസ്
കൈക്കൂലി സംബന്ധമായ പരാതികൾ അറിയിക്കാൻ വാട്സാപ് നമ്പറുമായി തമിഴ്നാട് വിജിലൻസ്. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടാൽ വാട്സാപ് നമ്പറിൽ അറിയിക്കാം. എല്ലാ ഗവ. ഓഫിസുകളിലും ഈ നമ്പറും ‘കൈക്കൂലി നൽകുന്നതും വാങ്ങുന്നതും കുറ്റമാണെ’ന്ന് തമിഴ്, ഇംഗ്ലിഷ് ഭാഷകളിൽ എഴുതിയതും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
എല്ലാ സർക്കാർ വകുപ്പുകളും തങ്ങളുടെ വെബ്സൈറ്റുകളിലും ഇവ നൽകുകയും ഇതിന്റെ ലിങ്ക് വിജിലൻസിന്റെ സൈറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യണം. നോട്ടിസ് ബോർഡുകളിൽ വിജിലൻസ് വിഭാഗത്തിന്റെ വിലാസവും ഫോൺ നമ്പറുകളും വാട്സാപ് നമ്പറും അടക്കമുള്ള വിവരങ്ങളും പ്രദർശിപ്പിക്കണം.


