തൃശൂർ: ഗുരുവായൂർ ക്ഷേത്രം ഏകാദശി നിറവിലേക്ക്. ഏകാദശി വിളക്ക് തെളിഞ്ഞു. ഇനി 30 നാൾ ഏകാദശി പ്രഭയിലാകും ഗുരുവായൂർ ക്ഷേത്രം. ആദ്യ വിളക്ക് ദിനത്തിൽ രാത്രി നാലാമത്തെ പ്രദക്ഷിണത്തിൽ ദേവസ്വം കൊമ്ബൻ ഇന്ദ്രസെൻ കോലം എഴുന്നള്ളിച്ചു. വിനായകനും വലിയ വിഷ്ണുവും ഇടംവലം നിരന്നു.
ഇടയ്ക്ക, നാദസ്വര മേളത്തിന്റെ അകമ്ബടിയിൽ എഴുന്നള്ളിപ്പ് ആരംഭിച്ചതോടെ നറുനെയ് ശോഭയിൽ ചുറ്റുവിളക്കുകൾ തെളിഞ്ഞു. ആയിരക്കണക്കിനു ഭക്തർ വിളക്കിന്റെ ശോഭയിൽ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്ബ് കണ്ടു തൊഴുതു. ഇന്നലെ ദേവസ്വം വക ഉദയാസ്തമന പൂജയോടെ വിളക്ക് ആഘോഷിച്ചു. ഡിസം. ഒന്നിനാണ് ഗുരുവായൂർ ഏകാദശി. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസിദ്ധമായ സുകൃതഹോമം തുടങ്ങി. നവംബർ 8 വരെയാണ് സുകൃത ഹോമം. വഴിപാട് ശീട്ടാക്കി സുകൃതഹോമത്തിൽ പങ്കാളികളായ ഭക്തർക്ക് സമാപന ദിവസമായ നവംബർ 8ന് പ്രസാദം നൽകും. പ്രത്യേകം തയാറാക്കിയ കൗണ്ടറിലൂടെ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയാണ് സുകൃതഹോമത്തിന്റെ പ്രസാദം നൽകുക. പ്രസാദം വാങ്ങുവാൻ എത്തുന്ന ഭക്തർ ഒറിജിനൽ രശീതി കൊണ്ടുവരേണ്ടതാണ്.


