ടെഹ്റാൻ/ വാഷിങ്ടൻ ∙ ഇറാന്റെ തുറമുഖങ്ങളിൽ യുഎസ് ഉപരോധം ശക്തമാക്കി. ഖാർഗ് ദ്വീപിലേക്ക് എത്തിക്കൊണ്ടിരുന്ന ഇറാൻ ടാങ്കർ യുഎസ് ആക്രമിച്ചു. ചരക്കു കയറ്റാനായി ഇവിടേക്ക് എത്തിയ ടാങ്കറാണ് ആക്രമണത്തിനു ഇരായായത്.
മുന്നറിയിപ്പുകൾ നൽകിയിട്ടും കപ്പൽ അവഗണിച്ച് മുന്നോട്ടു വന്നതോടെയായിരുന്നു യുഎസ് ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ യുഎസ് ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇറാൻ വ്യക്തമാക്കി.
ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന ഇറാന്റെ സൈനിക നീക്കങ്ങൾ തടയുക എന്ന ലക്ഷ്യത്തിനാണ് അമേരിക്ക മുൻഗണന നൽകുന്നത്. ഇറാന്‍ വഴങ്ങിയില്ലെങ്കിൽ സൈനിക നടപടികള്‍ വിപുലീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം വ്യാഴാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ചില മേഖലകളിൽ വ്യോമ പ്രതിരോധം ഇറാൻ സജീവമാക്കി. അമേരിക്കൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയായിരുന്നു ഇത്. യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ബുധനാഴ്ച പറഞ്ഞിരുന്നു.
ഇറാന്റെ വടക്കുഭാഗത്തും ടെഹ്‌റാന്റെ കിഴക്കു ഭാഗത്തുള്ള വിമാനത്താവളത്തിലും യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും തെക്കൻ തീരദേശ മേഖലകളിലാണ് യുഎസ് ആക്രമണം നടത്തിയത്. എന്നാൽ ഇറാന്റെ ഉൾഭാഗങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങൾ ലക്ഷ്യം വയ്ക്കുകയാണ് യുഎസ് ഇപ്പോൾ.
ഇറാനിലെ കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, മിസൈൽ, ഡ്രോൺ സൂക്ഷിക്കുന്ന സ്ഥലങ്ങൾ, തീരദേശ നിരീക്ഷണ സൗകര്യങ്ങൾ എന്നിവ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 90 മിനിറ്റ് നീണ്ടുനിന്ന ആക്രമണമാണ് യുഎസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.


