തൃശൂർ: പുതുക്കാട് വരന്തരപ്പിള്ളി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വരന്തരപ്പിള്ളി വേലൂപ്പാടം കിണർ സ്വദേശി പുൽകിരിപറമ്ബിൽ ഷിനോജി (45)നെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 12ന് രാത്രിയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ വിളിക്കാനായി ഷിനോജിന്റെ വീട്ടിലേക്ക് പോയ വേലുപ്പാടം സ്വദേശി വലിയപറമ്ബിൽ വീട്ടിൽ മൺസൂറിനെ തടഞ്ഞുനിർത്തി അടുക്കളയിൽനിന്ന് കൊടുവാൾ എടുത്ത് വെട്ടുകയായിരുന്നു. ബൈക്കിൽ കൊണ്ടുപോകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മൺസൂർ ചികിത്സയിലാണ്. വരന്തരപ്പിള്ളി സ്റ്റേഷനിൽ 2020ൽ വ്യാജ മദ്യക്കേസടക്കം 2 ക്രിമിനൽ കേസിലെ പ്രതിയാണ് ഷിനോജ്. വരന്തരപ്പിള്ളി എസ്.എച്ച്.ഒ. കെ.എൻ. മനോജ്, എസ്.ഐമാരായ പോൾസൺ, സുനിൽകുമാർ, അലി, സീനിയർ സിവിൽ പോലീസ് ഓഫീസമാരായ മുരുകദാസ്, സജീവൻ, രാഗേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


