സ്ത്രീധന പീഡന മരണ കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി പൂക്കോട് പയ്യപ്പിള്ളി വീട്ടിൽ ഹരിദാസ് (42) അറസ്റ്റിൽ. 11 വർഷത്തിനുശേഷമാണ് ഇയാൾ പിടിയിലായത്. സ്ത്രീധനമായി വീട്ടിൽ നിന്നും കൂടുതൽ സ്വർണം ആവശ്യപ്പെട്ട് ഹരിദാസ് ഭാര്യയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. ഇത് സഹിക്കവയ്യാതെ 2014 ജൂലൈ 27ന് ഹരിദാസിന്റെ ഭാര്യ വീട്ടിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയെന്നാണു കേസ്. സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് കേസെടുത്ത് ഹരിദാസിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഹരിദാസ് മുങ്ങി. തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതിയെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ചേലമറ്റത്തു നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ കെ.എൻ.മനോജ്, എസ്‌ഐ ജിജു കരുണാകരൻ, സിപിഒമാരായ സജീവ്, രാഗേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


