കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്‌മി മേനോൻ ഹൈക്കോടതിയിൽ. കേസിന് കാരണമായ ഓഗസ്റ്റ് 25 ന് ഉണ്ടായ സംഘർഷം ഇരു കക്ഷികളും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയെന്ന് അറിയിച്ചതിന് പിന്നാലെ നടിക്കും മറ്റ് പ്രതികൾക്കും ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്ന പരാതിക്കാരന്റെ നിലപാട് കണക്കിലെടുത്തായിരുന്നു കോടതി നടപടി. കൊച്ചിയിലെ ബാനർജി റോഡിലെ വെലോസിറ്റി ബാറിൽ വച്ചുണ്ടായ തർക്കമാണ് മർദനത്തിലും തട്ടിക്കൊണ്ടു പോകലിലും കലാശിച്ചത്. നടി ലക്ഷ്മി മേനോനും സുഹൃത്തുക്കളുമടങ്ങിയ സംഘം മറ്റൊരു സംഘവുമായി വാക്കു തർക്കത്തിലേർപ്പെടുകയായിരുന്നു.
തുടർന്ന് പരാതിക്കാരനും സുഹൃത്തുക്കളും കാറിൽ ബാറിൽ നിന്നും പുറത്തേക്ക് പോയി. ഈ കാറിനെ പിന്തുടർന്ന് നടിയടക്കമുള്ളവരുടെ സംഘം ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ പറവൂർ കവലയിൽ ഇറക്കി വിട്ടുവെന്നാണ് പരാതി.
നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ആലുവ സ്വദേശി അലിയാർ ഷാ സലീമാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിയിൽ നടിക്കൊപ്പം ഉണ്ടായിരുന്ന രഞ്ജിത്, അനീഷ്, സോന മോൾ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


