ന്യൂഡൽഹി ∙ ഹോർമുസ് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികളോട് ഇന്ത്യ. റിക്രൂട്ടിങ് ഏജൻസികൾക്കും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് പോസ്റ്റ് ചെയ്ത എക്സ് സന്ദേശത്തിൽ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഇന്ത്യൻ നാവികരെ ഹോർമുസ് വഴി അയക്കരുതെന്നാണ് നിർദേശിച്ചിട്ടുള്ളത്.
യുഎസ്–ഇറാൻ സംഘർഷം പൂർണമായും ഹോർമുസിലേക്ക് കേന്ദ്രീകരിക്കുന്ന അവസ്ഥയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിലവിലുള്ളത്. ഹോർമുസ് വഴി കടന്നുപോയ ഒട്ടേറെ കപ്പലുകൾ ആക്രമണത്തിന് ഇരയായിരുന്നു. ഇന്ത്യൻ നാവികൻ കൊല്ലപ്പെടുന്ന സംഭവവും അടുത്തിടെയുണ്ടായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളിൽ ഹോർമുസിൽ അപകടസാധ്യതകൾ ഗണ്യമായി വർധിച്ചതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് നൽകുന്ന സന്ദേശത്തിൽ പറയുന്നു. ഏകദേശം 3,10,000 ത്തിലധികം ഇന്ത്യൻ നാവികർ ലോകമാകെ സഞ്ചരിക്കുന്ന ചരക്കു കപ്പലുകളിൽ ജോലി ചെയ്യുന്നു എന്നാണ് വിവരം. അടുത്തിടെ ഫിലിപ്പീൻസും സമാനമായ നിർദേശം കപ്പൽ കമ്പനികൾക്ക് നൽകിയിരുന്നു. എന്നാൽ പിന്നീട് നിയന്ത്രണത്തിൽ അയവുവരുത്തി.


