വിവാഹത്തിനു മുൻപുണ്ടായിരുന്ന പ്രണയബന്ധം വെളിപ്പെടുത്തി സ്വാസിക വിജയ്. ആ ബന്ധം തെറ്റായ ഒരു തിരഞ്ഞെടുപ്പ് ആയിരുന്നില്ലെന്നും ചില അപ്രതീക്ഷിത കുടുംബ സാഹചര്യങ്ങൾ ആ ബന്ധത്തെ ബാധിക്കുകയായിരുന്നുവെന്നും സ്വാസിക പറഞ്ഞു. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ സ്വാസികയുടെ ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ ചർച്ചയായി. തമിഴ് സിനിമാ ലോകത്ത് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ കയ്യടി നേടുന്നതിനിടയിലാണ് ജീവിതത്തിലെ ചില നിർണായക അനുഭവങ്ങൾ താരം ജെഎഫ്ഡബ്ല്യു ബിങ്ക് അഭിമുഖത്തിൽ പങ്കുവച്ചത്.

‘ഞങ്ങൾ സീരിയൽ അഭിനയിക്കുന്ന സമയത്താണ് ഞാനും പ്രേമും പ്രണയത്തിലാകുന്നത്. മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നതും ആ സൗഹൃദം പിന്നീട് പ്രണയത്തിലാകുന്നതും. അദ്ദേഹം ഒരു ഗെയിം ഡെലവപ്പർ ആണ്. വീട്ടുകാർക്ക് അഭിനയത്തോട് വലിയ താൽപര്യമില്ലായിരുന്നു. അങ്ങനെ കോവിഡ് സമയത്ത് വർക്ക് ഫ്രം ഹോം വന്നപ്പോഴാണ് പ്രേം സീരിയലിൽ അഭിനയിക്കാൻ എത്തുന്നത്.
ഞങ്ങൾക്ക് രണ്ട് പേർക്കും അഭിനയത്തോട് ഒരുപോലെ പാഷൻ ഉണ്ടായിരുന്നു. ഞങ്ങളുടെ പല ഇഷ്ടങ്ങളും പരസ്പരം തുറന്നു പറഞ്ഞു. ഈ കല്യാണം നടക്കുന്ന സയമത്ത് തന്നെ ഞങ്ങളുടേതായ ജോലിയിൽ തിരക്കിലായിരുന്നു. അദ്ദേഹം ചെന്നൈയിൽ ഒരു സീരിയിൽ ചെയ്യുന്നു, ഞാൻ ഹൈദരാബാദിൽ ഒരു തെലുങ്ക് പടത്തിൽ അഭിനയിക്കുകയായിരുന്നു. ഇൻഡസ്ട്രി തന്നെയാണ് ഞങ്ങളെ തമ്മിൽ ഒന്നിപ്പിച്ചത്.
ആളുകളുടെ ലുക്ക്സിന് നല്ല പോലെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. അത് ആളുകള്‍ക്ക് ചിലപ്പോൾ തെറ്റായി തോന്നിയേക്കാം. എന്റെ കാഴ്ചപ്പാടിലുള്ള ആഗ്രഹം അതായിരുന്നു. സുന്ദരനായ ഒരു പുരുഷൻ എനിക്കു വേണ്ടി വരണമെന്നുണ്ടായിരുന്നു. ലുക്ക്സിൽ ഒരു കാര്യവുമില്ല, നല്ലൊരു ഹൃദയം മതിയെന്ന് പറയുന്നതിലും കാര്യമില്ലെന്നു ഞാൻ പറയുന്നില്ല. പക്ഷേ എനിക്ക് ലുക്ക്സും പ്രാധാന്യമായിരുന്നു. സ്വപ്നം കാണുന്നതിൽ അതിർ ഇല്ലല്ലോ.
ബഹുമാനം കൊടുക്കുന്ന ആള് വേണം, അതായിരുന്നു വേണ്ട ക്വാളിറ്റി. ഭാര്യയെ നോക്കുന്നതുപോലെ തന്നെ അവളുടെ വീട്ടുകാരെയും നല്ല പോലെ നോക്കണം. അത് വച്ച് ഞാൻ പ്രാർഥിച്ചിട്ടുണ്ട്. ആരോഗ്യപരമായ വിവാഹത്തിൽ പരസ്പരമുള്ള വിശ്വാസം തീർച്ചയായും ഉണ്ടായിരിക്കണം. സാഹചര്യങ്ങളെ മനസ്സിലാക്കി കൊണ്ട് കാര്യങ്ങളിൽ തീരുമാനമെടുക്കണം.
എനിക്ക് ഇതിനു മുന്നേയും ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. അതും തെറ്റായ ഒരു ചോയ്‌സ് അല്ലായിരുന്നു, സുന്ദരനായ ഒരു ആളായിരുന്നു അത്, എനിക്ക് ബഹുമാനം തരികയും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളായിരുന്നു. എല്ലാം നല്ലതു തന്നെയായിരുന്നു. പക്ഷേ, പെട്ടെന്ന് വൈകാരികമായി ഒരു സ്ഥിരത ഇല്ലാതെയായി. അദ്ദേഹത്തിന്റെ കുടുംബത്തിൽ സാമ്പത്തികമായി ചില പ്രശ്നങ്ങൾ വന്നു. കുടുംബത്തിൽ സാമ്പത്തിക പ്രശ്നം വന്നപ്പോൾ അതും പ്രണയജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാതെയായി.
ആ സമയത്ത് അദ്ദേഹത്തിന്റെ അച്ഛനും ജ്യേഷ്ഠനും ഒക്കെ മരിച്ചുപോയിരുന്നു, കുടുംബത്തിലെ മോശം സമയവും സാമ്പത്തിക പ്രശ്നങ്ങളും കൊണ്ട് അദ്ദേഹവും മാനസികമായി തകർന്നുപോയിരുന്നു. അങ്ങനെ പതിയെ പതിയെ എന്നിൽ നിന്ന് അദ്ദേഹം അകന്നുപോയി. അങ്ങനെ ആണ് അത് ബ്രേക്ക്അപ്പ് ആയത്. അല്ലാതെ എന്റെ തീരുമാനം തെറ്റായിരുന്നില്ല,’’ സ്വാസിക പറയുന്നു.
കാസ്റ്റിങ് കൗച്ച് പോലുള്ള ചൂഷണങ്ങൾക്കെതിരെ ഭയമില്ലാതെ പ്രതികരിക്കാൻ സ്ത്രീകൾക്ക് മാനസിക കരുത്തുണ്ടാകണമെന്ന് സ്വാസിക ഓർമപ്പെടുത്തി. ഇത്തരം പ്രവണതകൾ സിനിമാമേഖലയിൽ മാത്രമല്ല, മറ്റെല്ലാ ഇൻഡസ്ട്രികളിലും നടക്കുന്നുണ്ട്. എന്നാൽ, മാധ്യമശ്രദ്ധ കൂടുതൽ ലഭിക്കുന്നതുകൊണ്ടാണ് സിനിമയെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതെന്നും സ്വാസിക ചൂണ്ടിക്കാട്ടി. മുൻപ് മുംബൈയിൽ നഴ്സായിരുന്ന തന്റെ അമ്മയുടെ സഹോദരിക്കും, എംബിഎ കഴിഞ്ഞ് ഇന്റൺഷിപ്പിന് പോയ തന്റെ സുഹൃത്തിനും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.
ഗര്‍ഭിണിയായി തിരിച്ചു വന്നാല്‍ പോലും എന്നോട് പറ. ഞാന്‍ അത് നോക്കിക്കോളാം’ എന്ന് പറയുന്ന ടൈപ്പ് ആളാണ് അമ്മ. ‘ആ ട്രാപ്പില്‍ പോയി വീഴാതെ എന്നോട് വന്നു പറയണം. എന്തു വന്നാലും ഞാനുണ്ട് പേടിക്കണ്ട’ എന്നു പറയും. ചിലപ്പോൾ വഴക്കു പറയുമായിരിക്കും, പക്ഷേ നമ്മുടെ കൂടെ നിൽക്കും. അമ്മ എനിക്കതെല്ലാം പറഞ്ഞു തന്നിട്ടുണ്ട്. ഭര്‍ത്താവിന്‍റെ വീട്ടില്‍ എന്തു നടന്നാലും ‘തിരിച്ചു വാ’ എന്നു പറയണം. വിവാഹം പോലെ തന്നെ ഡിവോഴ്സും ചെയ്യാം. ഒരാളുടെ അതിക്രമം സഹിച്ച് ഇഷ്ടമില്ലാതെ ജീവിക്കണമെന്നില്ല. വൈകാരിക പിന്തുണ മാതാപിതാക്കൾ കൊടുക്കണം. ബസിലൊക്കെ മോശം അനുഭവം വന്നപ്പോള്‍ എഴുന്നേറ്റ് നിന്ന് അടി കൊടുത്ത സംഭവങ്ങളെല്ലാം എനിക്കുണ്ട്. അമ്മ എനിക്കു തന്നെ പിന്തുണയാകും അതിന് കാരണം,’’ സ്വാസിക പറയുന്നു.
YOU MAY LIKE



