ക്യാമറ കള്ളനെ കുടുക്കി തൃശ്ശൂർ സിറ്റി പോലീസ്
തൃശ്ശൂർ നഗരത്തിലെ പ്രമുഖ ക്യാമറ ഷോപ്പിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ക്യാമറകൾ മോഷണം ചെയ്തു കൊണ്ടുപോയ വയനാട് മാനന്തവാടി സ്വദേശിയും നിലവിൽ എറണാകുളം വല്ലാർപാടം പരിസരത്ത് താമസിച്ചു വരുന്ന ആളുമായ കുളത്തിങ്കൽ വീട്ടിൽ ഫൈസൽ @ ക്യാമറ ഫൈസൽ (35) എന്നയാളെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശമുഖ്ന്റെ നേതൃത്വത്തിലുള്ള SAGOC ടീമും തൃശ്ശൂർ ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടി.
10.11.2025 തീയതി രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നഗരത്തിലെ പ്രമുഖമായ ഒരു ക്യാമറ ഷോപ്പിൽ നിന്നും ക്യാമറകളും ലെൻസുകളും ഉൾപ്പെടെ 14 ലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. പുലർച്ചെ cctv ക്യാമറ കണക്ഷൻ വിച്ഛേദിക്കപ്പെട്ടതായി കാണപ്പെട്ട കടയുടമ തൊട്ടടുത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ഫോണിൽ ബന്ധപ്പെട്ട് പരിസരം വീക്ഷിക്കാനായി പറഞ്ഞെങ്കിലും സംശയാസ്പദമായ യാതൊന്നും തന്നെ കണ്ടെത്തിയിരുന്നില്ല തുടർന്ന് രാവിലെ കടയുടമ കട തുറക്കാൻ വന്ന സമയത്താണ് കടയുടെ ഷട്ടർ പൊളിച്ച നിലയിൽ കാണപ്പെട്ടത് തുടർന്ന് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണസംഘമായ SAGOC ടീമും തൃശൂർ EAST പോലീസും അന്വേഷണ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളതുമാണ്.
തുടർന്ന് ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെയും
സമാനമായ കുറ്റകൃത്യം ചെയ്തിട്ടുള്ള കുറ്റവാളികളുടെ വിവരങ്ങളും മറ്റും ശേഖരിച്ചുമാണ് പ്രതിയിലേക്ക് എത്തുകയുമായിരുന്നു.
തുടർന്ന് പോലീസിന്റെ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിക്കുകയും പ്രതി താമസിക്കുന്ന എറണാകുളത്തെ വിലാസത്തിന്റെ വിവരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുള്ളതും പോലീസ് ഉടൻ തന്നെ അവിടേക്ക് പുറപ്പെട്ടുവെങ്കിലും പ്രതി താമസിച്ചിരുന്ന വീട് പൂട്ടിയിട്ട നിലയിൽ കാണപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിൽ പ്രതിയെ എറണാകുളത്തുനിന്നും തൃശ്ശൂരിലേക്കുള്ള യാത്രാമധ്യേ അതിവിദഗ്ധമായി പിടികൂടുകയുമായിരുന്നു.
കഴിഞ്ഞ മാസം കായംകുളത്തെ പ്രമുഖ ക്യാമറ ഷോപ്പിൽ മോഷണം നടത്തിയതും ഫൈസൽ ആണെന്ന് ഇയാൾ സമ്മതിച്ചിട്ടുള്ളതാണ് ഇക്കാര്യത്തിൽ കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയാണ്. കായംകുളത്ത് നിന്നും മോഷ്ടിച്ച ക്യാമറ തൃശ്ശൂരിലെ കടയിൽ കൊണ്ടുവന്ന് വിൽക്കുകയും തുടർന്ന് തൃശ്ശൂരിലെ കടയും പരിസരങ്ങളും വ്യക്തമായി നിരീക്ഷിക്കുകയും പിന്നീട് പ്രസ്തുത കടയിൽ തന്നെ കേറി മോഷണം നടത്തുകയുമായിരുന്നു.
ഗൂഗിളിൽ സെർച്ച് ചെയ്ത് കടകളുടെ പേര് കണ്ടെത്തി മോഷ്ടിച്ച ക്യാമറകൾ പ്രസ്തുത കടകളിൽ കൊണ്ടുപോയി വിൽക്കുകയും തുടർന്ന് വിറ്റ കടകളിൽ തന്നെ കയറി അടുത്ത മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി
സംഭവം നടന്ന് അഞ്ചുദിവസത്തിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാനായത് തൃശ്ശൂർ സിറ്റി പോലീസിന്റെ അന്വേഷണ മികവിന്റെ ഉത്തമ ഉദാഹരണമാണ്. നഗരത്തിൽ നടന്ന മോഷണക്കേസുകളിൽ ഭൂരിഭാഗത്തിനും പ്രതികളെ പിടികൂടാൻ തൃശൂർ സിറ്റി പോലീസിന് ആയിട്ടുണ്ട്
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ് മുഖിന്റെ നിർദേശപ്രകാരം തൃശ്ശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ K.G സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ , തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ജിജോ,സബ് ഇൻസ്പെക്ടർ ശ്രീ ബിബിൻ B നായർ, SAGOC ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ P. K പഴനി സ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ് സിംസൺ, ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരും തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ ബാലസുബ്രഹ്മണ്യം, ശ്രീ ലിഷ ഹരീഷ് ദീപക് അജ്മൽ എന്നിവരും തൃശൂർ സിറ്റി സൈബർ സെല്ലിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ സുഹൈൽ എന്നിവരുമുണ്ടായിരുന്നു.
മോഷ്ടിച്ച ക്യാമറകൾ പ്രതിയുടെ വീട്ടിൽ നിന്നും മറ്റുമായി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


