സിഎംആർഎൽ- എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽ നാടന് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതിയെ വേദി ആക്കരുത് എന്നും അത്തരം കാര്യങ്ങൾ കോടതിക്ക് പുറത്ത് മതിയെന്നും പറഞ്ഞാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള മാത്യു കുഴൽനാടന്റെ ഹരജി സുപ്രീംകോടതി തള്ളിയത്. നിഴലിനോട് ആർക്കും യുദ്ധം ചെയ്യാമെന്നും മാത്യു കുഴൽനാടൻ എല്ലായിടത്തും തോൽക്കുകയാണെന്നും സംഭവത്തിൽ എം വി ജയരാജൻ പ്രതികരിച്ചു.
അതേസമയം ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ ഉണ്ണികൃഷ്‌ണൻ പോറ്റി അവതാരത്തിൻ്റെ സംരക്ഷകർ കോൺഗ്രസാണെന്നും എം വി ജയരാജൻ പറഞ്ഞു. ദ്വാരപാലക ശില്പ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമ്മൂട്‌ടിലെ സഹോദരിയുടെ വീട്ടിൽനിന്നാണ് വിജിലൻസ് കണ്ടെത്തിയത്. പോറ്റി പീഠം ഒളിപ്പിച്ചത് സഹോദരിയുടെ വീട്ടിലാണ്. സർക്കാർ സംരക്ഷിക്കുന്നെങ്കിൽ പീഠം കണ്ടെടുക്കുമായിരുന്നോയെന്നുംഎം വി ജയരാജൻ ചോദിച്ചു.


