പുതുതായി നിർമ്മിക്കുന്ന എല്ലാ വീടുകളിലും വയോജന സൗഹൃദമുറികൾ ,തെരുവ് നായ്കൾക്ക് റീഹാബിലിറ്റേഷൻ സെന്റർ , ടൗൺ ഹാൾ, ആർട്ട് ഗ്യാലറി തുടങ്ങി തിരുവനന്തപുരത്തിനെ ദുബായ് പോലെ കാണാൻ എന്താണ് ചെയ്യേണ്ടതെന്നുവരെയുള്ള നിർദ്ദേശങ്ങളും ആശയങ്ങളുമായി സജീവമായി തിരുവനന്തപുരം കോർപ്പറേഷന്റെ വികസനസദസ്സ് ഓപ്പൺ ഫോറം. നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി വികസനസദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിനെ തുടർന്ന് നിശാഗന്ധിയിൽ നടന്ന ഓപ്പൺ ഫോറമാണ് ഒട്ടേറെ വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ കൊണ്ട് ശ്രദ്ധേയമായത്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, വയോജന സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സൗന്ദര്യവൽക്കരണം, മാലിന്യ നിർമാർജനം തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് ഉയർന്നത്. ജില്ലയിലെ സാംസ്കാരിക, സാമൂഹിക, കലാകായിക സിനിമാ മേഖലകളിലെ വ്യക്തിത്വങ്ങൾ ഓപ്പൺ ഫോറത്തിൽ പങ്കെടുത്തു ആശയങ്ങൾ പങ്കുവെച്ചു.
വയോജന സൗഹൃദ പദ്ധതികൾ നഗരസഭ കൂടുതലായി ആരംഭിക്കേണ്ടതുണ്ടെന്നും പുതുതായി നിർമ്മിക്കുന്ന എല്ലാ വീടുകളിലും ഒരു വയോജന മുറി നിർബന്ധമായും ഉണ്ടാകണമെന്നും ട്രിവാൻഡ്രം ഡവലപ്മെന്റ് ഫോറം കൺവീനർ എം വിജയകുമാരൻ പൂജപ്പുര അഭിപ്രായപ്പെട്ടു. പഴയ വീടുകളിൽ വയോജനങ്ങൾക്കായി ഒരു മുറി കൂടി കൂട്ടിചേർക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകണമെന്നും പാതയോരങ്ങളിലും മറ്റും ചത്തുകിടക്കുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ ശാന്തികവാടം പോലെ ഒരു മൃഗകവാടം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടൂരിലെ ആന റീഹാബിലിറ്റേഷൻ സെന്റർ പോലെ നഗരാതിർത്തിയിൽ എവിടെയെങ്കിലും സ്ഥലം കണ്ടെത്തി നായ്ക്കൾക്ക് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് സ്വാമി സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. ഡൊമസ്റ്റിക് എയർപോർട്ടിന് പുറത്തുള്ള ഫുട്പാത്തിലും മറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക, നഗരത്തിന്റെ സൗന്ദര്യം കൂടുതൽ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സ്വാമി സന്ദീപാനന്ദഗിരി മുന്നോട്ടുവച്ച മറ്റ് നിർദേശങ്ങൾ.
നഗരസൗന്ദര്യത്തിന്റെ പ്രധാന ആകർഷണങ്ങളാണ് കച്ചവട സ്ഥാപനങ്ങളെന്നും അതുകൊണ്ട് തന്നെ പാളയം മാർക്കറ്റിന്റെ വികസനം വേഗത്തിലാക്കി കാലതാമസം കൂടാതെ നിലവിലുള്ളവർക്ക് സ്ഥലം ലഭ്യമാക്കുന്നത് ഉചിതമായിരിക്കുമെന്നും പാളയം ഇമാം വി കെ ഷുഹൈബ് മൗലവി അഭിപ്രായപ്പെട്ടു.
മെട്രോറെയിൽ സംവിധാനം നഗരസഭ ഏറ്റെടുത്ത് നടപ്പാക്കണമെന്നും തെരുവിൽ കഴിയുന്ന നാടോടികൾ ഉൾപ്പെടെയുള്ളവരുടെ വിശപ്പ് അകറ്റുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണശാല ആരംഭിക്കണമെന്നും സി എസ് ഐ സൗത്ത് കേരള ഡയോസിസ് പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ.ഡോ.ജയരാജ് നിർദേശിച്ചു.
നഗരത്തിലെ പ്രധാനവീഥികൾക്ക് അരികിലുള്ള കാലപ്പഴക്കം ചെന്നതും ചരിത്രപ്രാധാന്യങ്ങൾ ഉള്ളതുമായ കെട്ടിടങ്ങൾ പുതുക്കിപ്പണിഞ്ഞും നിലനിറുത്താൻ പറ്റുന്നവയെ മോടിപ്പിടിപ്പിച്ചും നഗരത്തെ സൗന്ദര്യവൽക്കരിക്കണമെന്നും നഗരസഭയുടെ നേത്വത്തിൽ ചിത്രകാരൻമാർക്ക് ഒത്തുകൂടാൻ പുതിയ സ്ഥലം കണ്ടെത്തി ഗ്യാലറി സ്ഥാപിക്കണമെന്നും ചിത്രകാരനായ കാരയ്ക്കാമണ്ഡപം വിജയകുമാർ അഭിപ്രായപ്പെട്ടു. കോർപ്പറേഷൻ നിർമ്മിച്ചു നൽകുന്ന വീടുകളുടെ പണി പുരോഗമിക്കുകയാണെന്നും നിർമ്മാണ ഘട്ടങ്ങളിൽ ഗുണഭോക്താവിന്റെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്ന രീതി സ്വീകരിക്കുന്നത് നന്നായിരിക്കുമെന്നും കോസ്റ്റ് ഫോർഡ് ജോയിന്റ് ഡയറക്ടർ പി ബി സാജൻ പറഞ്ഞു


