ജയ ജയ ജയ ജയ ഹേ അടക്കം നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് കുടശ്ശനാട് കനകം. തന്റെ ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോൾ. മകന്റെ മരണത്തെക്കുറിച്ചും തന്റെ ഗതി ആർക്കും വരരുതെന്നും നടി പറഞ്ഞു.
‘രണ്ട് മക്കളുണ്ടായിരുന്നു. ഒരാൾ മരിച്ചുപോയി. കോംപ്ലിക്കേഷൻ മരണമായിരുന്നു. അതിന്റെ പിറ്റേന്ന് സ്റ്റേജിൽ പോയി നിന്നു. എവിടുന്നോ വന്നു, എങ്ങോട്ടോ പോയി. നല്ലവരെ ദൈവം നേരത്തെ അങ്ങ് വിളിക്കുമെന്നായിരുന്നു പറയേണ്ട ഡയലോഗ്. അന്നും ഇന്നും എന്നും അത് മനസിൽ നിന്ന് മായത്തില്ല. വണ്ടിയിലൊക്കെയിരിക്കുമ്ബോൾ കണ്ണിനീർ ഇങ്ങനെ ഒഴുകുകയായിരുന്നു.
അച്ഛൻ മരിച്ച് വീട്ടിൽ കിടക്കുമ്ബോൾ സ്റ്റേജിൽ നിൽക്കുകയായിരുന്നു. അമ്മ മരിച്ച് പിറ്റേന്ന് പോയി നാടകം കളിച്ചു. എന്റെ എല്ലാ സ്വത്തുമായിരുന്നു മാതാപിതാക്കൾ. ഷൂട്ടാണെങ്കിൽ നാളത്തേക്ക് മാറ്റിവയ്ക്കാം. നാടകം അങ്ങനെ പറ്റത്തില്ല. എന്റെ കലയല്ലേ വലുത്. എന്റെ ഉപജീവനമല്ലേ വലുത്. നമുക്കൊരു ദുഃഖമുണ്ടായെന്ന് പറഞ്ഞ് അത്രയും പേരുടെ അന്നം കളയാൻ പറ്റില്ല. നമ്മുടെ മാത്രം ദുഃഖമല്ല നമ്മൾ ഉൾക്കൊള്ളേണ്ടത് നമ്മളെക്കൊണ്ട് മറ്റുള്ളവർക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് ചിന്തിക്കണം.


