സ്റ്റേഷൻ ചുമതലയിലേക്ക് എസ്ഐമാരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിനു പിന്നാലെ പൊലീസിൽ വിവിധതലങ്ങളിൽ പരിഷ്കാര നടപടികൾക്കു തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. ഹൈവേ പട്രോൾ, ജനമൈത്രി, പിങ്ക് പൊലീസ് എന്നിവയുടെ പ്രവർത്തനരീതിയിൽ മാറ്റം വരും. സ്‍പെഷൽ ബ്രാഞ്ചിലടക്കം ബാക്കിയുള്ള സ്ഥലംമാറ്റങ്ങൾ നിയമസഭാ സമ്മേളനം സമാപിക്കുന്ന ജൂലൈ ഒന്നിനുശേഷം നടപ്പാക്കും. ജില്ലാ സ്‍പെഷൽ ബ്രാഞ്ചിനു പുറമേ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) മുതൽ ഡിവൈഎസ്‌പിമാർ വരെയുള്ളവരുടെ പൊതു സ്ഥലംമാറ്റമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയ ഇൻസ്‍പെക്ടർമാർ, ഡിവൈഎസ്‌പിമാർ എന്നിവർക്കു സ്വന്തം ജില്ലയിൽ നിയമനം നൽകും.


