യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. ശനിയാഴ്ച്ച ഹാജരാകാനാണ് നോട്ടീസ് യൂത്ത് കോൺഗ്രസിന്റെ ജില്ലാ ഉപാധ്യക്ഷന്മാരടക്കം ഏഴുപേർ കേസിലെ പ്രതികളാണ്. ഇവരുടെ ഫോണുകളിൽ നിന്ന് ലഭിച്ച ചില ശബ്ദസന്ദേശങ്ങളിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട രാഹുൽ മാങ്കുട്ടത്തിലിന്റെ പേര് പരാമർശിച്ചതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാൻ വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
നേരത്തെ വിഷയത്തിൽ രാഹുലിന് കോൺഗ്രസ് രാഷ്ട്രീയ സംരക്ഷണം ഒരുക്കിയിരുന്നു. കുറ്റപത്രം കൊടുക്കുന്നതിന്റെ ഭാഗമായാണ് രാഹുലിനെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. ഏഴ് പ്രതികളുടെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗത്വം ചേർത്തതിന്റെ വിവരങ്ങൾ ദേശീയ കമ്മിറ്റിയുടെ വെബ്സൈറ്റിലാണ്. സെർവറിലുള്ള വിശദാംശങ്ങൾ കൈമാറാൻ ഇതുവരെ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി തയ്യാറായിട്ടില്ല. അത് അന്വേഷണത്തിൽ വലിയ വെല്ലുവിളിയായിട്ടുണ്ട്. സെർവർ പങ്കുവെച്ച് കഴിഞ്ഞാൽ രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


