വിയ്യൂർ: മുറിയിൽ കയറിയ അമ്മ വാതിൽ തുറക്കുന്നില്ലെന്നും രക്ഷിക്കണമെന്നും കരഞ്ഞുപറയുന്ന പെൺകുട്ടിയുടെ ഫോൺ കോളാണ് വെള്ളിയാഴ്ച രാവിലെ വിയ്യൂർ പോലീസ് സ്റ്റേഷനിലെത്തിയത്.പാഞ്ഞെത്തിയ പോലീസ് ഒരു ജീവൻ നഷ്ടപ്പെടാതെ കാത്തു.
ഫോൺ വന്നയുടൻ എസ്ഐ ജിനുകുമാർ, എഎസ്ഐ സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷി എന്നിവർ അതിവേഗം സ്ഥലത്തെത്തി. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു. കുട്ടിയുടെ അമ്മ ഫാനിൽ തൂങ്ങി പിടയുന്നതാണ് കണ്ടത്. ജിനുകുമാറും നിഷിയും സ്ത്രീയെ ഉയർത്തിപ്പിടിച്ചു. സജീവൻ വീട്ടിൽനിന്ന് കത്തിയെടുത്ത് കയർ മുറിച്ചു. മൂവരും പോലീസ് ജീപ്പിൽ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. യാത്രയ്ക്കിടെത്തന്നെ ആശുപത്രിയിലേക്ക് വിവരം നൽകിയതിനാൽ എത്തിയ ഉടൻ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സ്ത്രീ അപകടനില തരണംചെയ്തതായി ഉച്ചയോടെ ആശുപത്രി അധികൃതർ അറിയിച്ചപ്പോഴാണ് പോലീസിനും ബന്ധുക്കൾക്കും സമാധാനമായത്.
മകൾ, വിദ്യാർഥിനിയായ പതിനെട്ടുവയസ്സുകാരി, അമ്മയുടെ ജീവൻ രക്ഷിച്ചതിന് പോലീസ് ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു. പെട്ടെന്നുണ്ടായ മാനസികാവസ്ഥയിൽ ചെയ്തതാണെന്നും രക്ഷപ്പെടുത്തിയതിന് നന്ദിയുണ്ടെന്നും രക്ഷപ്പെട്ട സ്ത്രീയും പറഞ്ഞതോടെ പോലീസ് സംഘം മടങ്ങി. ആശുപത്രി വിട്ടശേഷം സ്ത്രീയെ കൗൺസിലിങ്ങിന് വിടാനുള്ള ഒരുക്കത്തിലാണ് പോലീസ്.


