കുറ്റിക്കാട്ടൂർ മാമ്ബുഴയില്‍ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുറ്റിക്കാട്ടൂർ പേര്യ പണ്ടാരപ്പറമ്ബ് സ്വദേശി മുഹമ്മദ് നാസില്‍ (20) ആണ് മരിച്ചത്.
നീന്തുന്നതിനിടെ ശരീരം തളർന്ന് മുങ്ങിപ്പോവുകയായിരുന്നു. കണ്ണൂരില്‍ ബിഡിഎസ് വിദ്യാർത്ഥിയും മുങ്ങിമരിച്ചു.
കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നാസില്‍ അപകടത്തില്‍പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. ബന്ധുക്കള്‍ക്കൊപ്പം മാമ്ബുഴയിലെ കീഴ്‌മാട് കടവില്‍ കുളിക്കാൻ എത്തിയതായിരുന്നു. ഇവർ സ്ഥിരമായി കുളിക്കുന്ന കടവാണിത്. പെട്ടെന്ന് ശരീരം തളർന്ന് നാസില്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ തിരച്ചില്‍ നടത്തിയെങ്കിലും നാസിലിനെ കണ്ടെത്താനായില്ല. ഇവരുടെ നിലവിളി കടവിലേക്ക് ഓടിയെത്തിയ പരിസരവാസിയായ ഒരാള്‍ പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്തി. ഇദ്ദേഹം നാസിലിനെ കണ്ടെത്തി കരക്കെത്തിച്ചു. പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോഴിക്കോട് ജിഡിടി വിദ്യാലയത്തില്‍ മൂന്നാം വർഷ ഐടി വിദ്യാർത്ഥിയാണ് മരിച്ച നാസില്‍.
നാസിലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സ്ഥിരമായി കുളിക്കുന്ന കടവില്‍ നീന്തല്‍ നല്ല വശമുള്ള നാസില്‍ മുങ്ങിപ്പോകാൻ കാരണമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ പോസ്റ്റ്‌മോർട്ടം പരിശോധനയില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.


