ബെംഗളൂരു: എട്ടുപേർ നിന്നാൽ ശ്വാസംമുട്ടുന്ന മുറിയിൽ 80 പേരെ തേടിയെത്തുന്നവരോട് പറയാൻ ദീപാങ്കർക്ക് ഒറ്റ മറുപടി മാത്രം; ‘എനിക്ക് ഇവരെ ആരെയും അറിയില്ല’.
മലയാളി മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ കേരളത്തിൽനിന്ന് മാത്രമല്ല, എല്ലായിടത്തുനിന്നും ആളുകളെത്തുന്നുണ്ടെന്നായിരുന്നു പ്രതികരണം. ഭയപ്പെടേണ്ട കാര്യമില്ലെന്ന് വീട്ടുടമ ആവർത്തിച്ചുപറയുന്നുണ്ടെങ്കിലും ഒരു വയസ്സുള്ള കുട്ടിയും ഭാര്യയുമായി ഇനി ഇവിടെ തുടരാൻ കഴിയുമോയെന്ന ആശങ്കയിലാണ് ദീപാങ്കർ. ‘ഒരു വീട്ടിൽ 80 വോട്ടർമാർ’ എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെത്തുടർന്നാണ് ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മഹാദേവപുരയിലെ മുനിറെഡ്ഡി ലേഔട്ടിലെ 35-ാം നമ്ബർ വീട് തേടി ആളുകളെത്തിത്തുടങ്ങിയത്. ആദ്യം മാധ്യമപ്രവർത്തകരായിരുന്നു വന്നിരുന്നതെങ്കിൽ ഇപ്പോഴെത്തുന്നത് ആരൊക്കെയാണെന്ന കാര്യത്തിൽ ദീപാങ്കറിന് നിശ്ചയമില്ല. ‘എല്ലാവരും ഫോട്ടോയും വീഡിയോയും എടുത്താണ് മടങ്ങുന്നത്. കുറേ ചോദ്യങ്ങളും ചോദിക്കും’ -ഇയാൾ പറയുന്നു. ഒരു വർഷമായി ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ഏജന്റായി പ്രവർത്തിക്കുന്ന ബംഗാൾ സ്വദേശി ദീപാങ്കർ ഒരുമാസം മുൻപാണ് ഈ ഒറ്റമുറി വീട്ടിലേക്ക് താമസം മാറ്റിയത്. ഇതേവലുപ്പത്തിലുള്ള കുറേ വീടുകൾ ഈ കെട്ടിടത്തിലുണ്ട്. കെട്ടിടത്തിലെ ഏറ്റവും ഒടുവിലത്തെ വീടാണിത്. ഭാര്യയും കുട്ടിയുംകൊൽക്കത്തയിൽനിന്ന് ബെംഗളൂരുവിലേക്ക്
വന്നപ്പോഴാണ് വീട് വാടകയെടുത്തത്.
മൂന്നുപേർക്കും കൂടി പായവിരിച്ചു കിടക്കാനുള്ള
സ്ഥലം മാത്രമുള്ള മുറിയോടുചേർന്ന് ഒരാൾക്ക്
കഷ്ടിച്ചുനിൽക്കാൻ കഴിയുന്ന സ്ഥലം അടുക്കളയാക്കി
മാറ്റി ശൗചാലയവും വളരെ ചെറുത്. മേൽക്കൂര
ചോർന്ന് ഭിത്തിയിൽക്കൂടി വെള്ളമൊഴുകുന്നുണ്ട്.
നാലിൽ കൂടുതൽപ്പേർക്ക് ഇവിടെ താമസിക്കാൻ
കഴിയില്ല. മാസം 7000 രൂപ വാടക നൽകുന്ന,
പരിമിതികൾ നിറഞ്ഞ വീട്ടിലേക്കാണ്
രണ്ടുദിവസമായി ക്ഷണിക്കപ്പെടാത്ത
അതിഥികളെത്തുന്നത്. മുൻപ് താമസിച്ചവരെക്കുറിച്ച്
ദീപാങ്കറിന് ഒന്നുമറിയില്ല. തന്റെ വോട്ട്
ബംഗാളിൽത്തന്നെയാണെന്ന് ഇയാൾ പറഞ്ഞു. സമീപം
താമസിക്കുന്നവരിൽ മിക്കവരും
അതിഥിത്തൊഴിലാളികളും അവരുടെ
കുടുംബങ്ങളുമാണ്. ഇവർക്കും 35-ാം വീട്ടിലെ പഴയ
അന്തേവാസികളെക്കുറിച്ച് കാര്യമായ അറിവില്ല.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ
താമസിച്ചിരുന്നവരെയും ഓർക്കുന്നില്ലെന്നാണ്
ഏതാനും വർഷങ്ങളായി ഇവിടെ താമസിക്കുന്നവരും
പറയുന്നത്.


