Saturday, May 16, 2026
spot_img
HomeArticle'ഹരിത തെരഞ്ഞെടുപ്പ്': ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

‘ഹരിത തെരഞ്ഞെടുപ്പ്’: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കേരളാ ഹൈക്കോടതിയുടെ ഉത്തരവുകള്‍, കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ എന്നിവ പ്രകാരം തെരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറക്കുകയും കഴിയുന്നിടത്തോളം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകൃതി സൗഹൃദ സാധന സാമഗ്രികള്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പിനെയാണ് ഹരിത തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന പുതിയ നിയമ ഭേദഗതി (2024 ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ആക്ട്, കേരള മുനിസിപ്പാലിറ്റി ഭേദഗതി ആക്ട്) അനുസരിച്ച് പൊതു/സ്വകാര്യ സ്ഥലങ്ങളില്‍ മാലിന്യം വലിച്ചറിയുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 വരെ ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി പിഴ 50,000 രൂപ വരെയും ഒരു വര്‍ഷം വരെ തടവും ആക്കിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടി തോരണങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കേണ്ടതാണ്. പകരം തുണിയിലോ പേപ്പറിലോ നിര്‍മ്മിക്കാം.

* ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ഓഫീസുകളില്‍ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകള്‍, ഭക്ഷണ പാനീയ വിതരണത്തിന് കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവ സ്വന്തം നിലയില്‍ സജ്ജീകരിക്കേണ്ടതാണ്.

* പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ശബ്ദ മലീനകരണം ഒഴിവാക്കേണ്ടതും നിയമം അനുശാസിക്കുന്ന വിധത്തില്‍ മാത്രം ലൗഡ്സ്പീക്കര്‍, പബ്ലിക്ക് അഡ്രസ്സിങ് സിസ്റ്റം തുടങ്ങിയവ ഉപയോഗിക്കേണ്ടതാണ്.

* വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍ അതാത് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എല്ലാത്തരം സാമഗ്രികളും ശേഖരിച്ച് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ഫീ സഹിതം കൈമാറണം.

* പോളിംഗ് സ്റ്റേഷനുകളിലും വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വോട്ടെടുപ്പ്- വോട്ടെണ്ണല്‍ ദിവസങ്ങളില്‍ ജൈവ-അജൈവ വസ്തുക്കള്‍ വെവ്വേറെ നിക്ഷേപിക്കുന്നതിന് വേണ്ട ബിന്നുകള്‍ സ്ഥാപിക്കുന്നതിന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.

* പോളിംഗ് ബൂത്തുകള്‍/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷന്‍ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം.

‘മലയാണ്മ’ ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം നാഷണല്‍ സേവിങ്സ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഏജന്റുമാര്‍ക്കായി നടത്തിയ മലയാണ്മ ക്വിസ് മത്സര വിജയികള്‍ക്ക് കളക്ടര്‍ വി.ആര്‍. വിനോദ് സമ്മാനവിതരണം നടത്തി. മൂന്ന് ഗ്രൂപ്പുകളായി നടത്തിയ മത്സരത്തില്‍ കെ. ദീപ, എം.കെ. പ്രീത, കെ. ശോഭന എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ഗ്രൂപ്പുകളിലെ വിജയികളായത്. ഭരണഭാഷ, കേരളപ്പിറവി, എന്‍.എസ്.ഡി നിക്ഷേപ ചട്ടങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം. ജില്ലാ കളക്ടറുടെ ചേംബറില്‍ വെച്ച് സമ്മാനദാന ചടങ്ങില്‍, മലപ്പുറം എന്‍.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍. കെ. ജോണ്‍ തുടങ്ങിവര്‍ പങ്കെടുത്തു.

(photo)

മാവ് ലേലം

പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പഴയ ക്വാര്‍ട്ടേഴ്സിന്റെ ചുമരിലേക്ക് ഭീഷണിയായി നില്‍ക്കുന്ന മാവ് മുറിച്ചുമാറ്റി ഡിസംബര്‍ അഞ്ചിന് രാവിലെ പത്തിന് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. മുദ്ര വച്ച ദര്‍ഘാസുകള്‍ ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ച് വരെ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒയുടെ കാര്യാലയത്തില്‍ സ്വീകരിക്കും.


‘ഒപ്പം’ പദ്ധതി: പി.എസ്.സി  ഉദ്യോഗാര്‍ത്ഥികള്‍ക്ക്  കിറ്റ് വിതരണം ചെയ്തു

മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള ‘ഒപ്പം’ പി.എസ്.സി കോച്ചിങ് പദ്ധതിയുടെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി റാങ്ക് ഫയല്‍ വിതരണം ചെയ്തു. ആക്സസ് ട്രസ്റ്റിന് കീഴിലുള്ള പി.എസ്.സി പരിശീലനത്തിന്റെ ഭാഗമായി 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര എന്നിവര്‍ പി.എസ്.സി റാങ്ക് ഫയല്‍ വിതരണം ചെയ്തത്.

ഭിന്നശേഷിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പരിപോഷിക്കാനും പരാശ്രയം കൂടാതെ ജീവിക്കാനും വരുമാനവും അംഗീകാരവും ജോലി ലഭിക്കുന്നതോടെ സാധ്യമാവുമെന്നും കുടുംബത്തിനും സമൂഹത്തിനും മാതൃകയാവാനും ഓരോ ഭിന്നശേഷിക്കാര്‍ക്കും കഴിയുമെന്ന്  റാങ്ക് ഫയല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ച് ജില്ലാ കളക്ടര്‍ പറഞ്ഞു.

കമ്പനി/കോര്‍പ്പറേഷന്‍,  എല്‍.ഡി.സി, മറ്റു വിവിധ തസ്തികകളിലേക്കുള്ള പഠനാവശ്യത്തിനുള്ള റാങ്ക് ഫയല്‍ ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റാണ് സ്പോണ്‍സര്‍ ചെയ്തത്. ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ കെ.വി. മുഹമ്മദ് ഹസിം, മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ലോക്കല്‍ ലെവല്‍ കമ്മിറ്റി പി.ഡബ്ല്യു.ഡി മെമ്പര്‍ അബ്ദുള്‍ നാസര്‍, ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ താലിസ്, പി.എസ്.സി കോച്ചിങ് അധ്യാപകന്‍ രാധാകൃഷ്ണന്‍, സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രട്ടര്‍ ഫസീല, ഒപ്പം കോഡിനേറ്റര്‍ മുഹമ്മദ് റഈസ്,  കെ സി അബൂബക്കര്‍, അപര്‍ണ, കൃപാജ്യോതി, ശ്വേത എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments