എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ ഒരുവെല്ലുവിളിയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാവൂ. എ.ജിയുടെ നിർദേശമാണത്. ആ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
നിലവിൽ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. നാലുവർഷം കോടതിയിൽ പോകാത്തവരാണ് സർക്കാരിന്റെ അവസാന സമയത്ത് സമരവുമായി രംഗത്തെത്തുന്നത്. 2021ലാണ് ഹൈകോടതിയും സുപ്രിംകോടതിയും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതും സുപ്രധാന വിധി പുറപ്പെടുവിച്ചതും. വിധി എതിരാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് മാനേജ്മെന്‍റ് ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാരിനെ പഴിക്കുകയല്ല. അത് ചെയ്യാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ സമരം നടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


