കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ തടയണയിൽനിന്ന് അച്ചൻകോവിലാറ്റിൽ വീണ് മരിച്ചു. രക്ഷിക്കാനായി ആറ്റിലേക്ക് ചാടിയ സഹപാഠിയെ കണ്ടെത്താനായില്ല. പത്തനംതിട്ട ചിറ്റൂർ തടത്തിൽ എൻ.എം. അജീബിന്റെയും സലീനയുടെയും ഏകമകൻ എം. അസ്സൽ അജീബ് (14) ആണ് മരിച്ചത്. പത്തനംതിട്ട ഓലിപ്പാട്ട് വീട്ടിൽ ഒ.എച്ച്.നിസാമിന്റെയും ഷെബാനയുടെയും മകൻ നബീൽ നിസാമിനെയാണ് കാണാതായത്. ഇരുവരും പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥികളാണ്. പത്തനംതിട്ട കല്ലറക്കടവിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. നബീൽ നിസാമിനുവേണ്ടി വൈകീട്ടുവരെ തിരഞ്ഞെയെങ്കിലും കണ്ടെത്താനായില്ല. ഓണപ്പരീക്ഷ അവസാനവിഷയം എഴുതിയശേഷം ഉച്ചയ്ക്ക് സ്കൂളിലെ എട്ട് വിദ്യാർഥികളാണ് കല്ലറക്കടവിലെത്തിയത്. കുടിവെള്ളപദ്ധതിക്കുവേണ്ടി കെട്ടിയ തടയണയുടെ മുകളിൽകയറി നിന്നപ്പോൾ കാൽവഴുതി അസ്സൽ ആറ്റിലേക്ക് വീണു. കൂട്ടുകാരൻ ഒഴുകിപ്പോകുന്നത് കണ്ടതോടെ രക്ഷിക്കാൻ നബീൽ ചാടുകയുമായിരുന്നു. കണ്ടുനിന്ന മറ്റ് കുട്ടികളുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയച്ചത്. പത്തനംതിട്ട, ചെങ്ങന്നൂർ അഗ്നിരക്ഷാസേന സ്കൂബാടീമുകളാണ് തിരച്ചിൽ നടത്തിയത്. ആറ്റിലേക്ക് വീണിടത്തുനിന്ന് നൂറുമീറ്റർ അകലെനിന്നാണ് 3.50-ഓടെ അസ്സലിന്റെ മൃതദേഹം കണ്ടെടുത്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്വിട്ടുനൽകും. കബറടക്കം ബുധനാഴ്ച ഒന്നിന്


