തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിനു പിന്നാലെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സൈബർ ആക്രമണങ്ങൾ കടുക്കുന്നു. രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയതോടെ ഉറ്റ സുഹൃത്ത് ഷാഫി പറമ്ബിലിന്റെ പിന്തുണയോടെയാണ് മുതിർന്ന നേതാക്കൾക്കെതിരെ ഒരുസംഘം രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. യൂത്ത് കോൺഗ്രസിന്റെ ഊർജസ്വലനായ നേതാവായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ, സ്ത്രീകളെ ലൈംഗിക ഉപകരണമായി കണക്കാക്കി അശ്ലീല സന്ദേശമയക്കുന്നു എന്ന വ്യാപകമായ പരാതി കോൺഗ്രസിന് ലഭിക്കുകയും നിർബന്ധിച്ച് ഗർഭഛദ്രം ചെയ്യിച്ചെന്ന ഓഡിയോ സന്ദേശം പുറത്താവുകയും ചെയ്തതോടെയാണ് പാർട്ടിയിൽ നിന്നും പുറത്താകുന്നത്.
ലൈംഗിക പീഡനം, ശാരീരിക-മാനസിക പീഡനം, ഭീഷണി, സോഷ്യൽ മീഡിയയിലൂടെയുള്ള സ്റ്റാക്കിങ് എന്നിവ രാഹുലിനെതിരെ ഉയർന്നു. വിഷയത്തിൽ കേരള പൊലീസിന്റെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.


