തിരുവനന്തപുരം: പോലീസിൻ്റെ അതിക്രമത്തിനെതിരെ നാളെ ആശാ വർക്കർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ഇന്ന് ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിനെ നേരിടാൻ പോലീസ് ആശാവർക്കർമാരുടെ മൈക്ക് പിടിച്ചെടുത്തു, ഇരുപതോളം പേരെ അറസ്റ്റ് ചെയ്ത‌് കൊണ്ടുപോയി.
എട്ടരമാസമായി സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രിയെ കണ്ടു ചർച്ച നടത്താൻ അനുമതി ആവശ്യപ്പെട്ടായിരുന്നു ഇന്ന് സമരം. സമര സമിതി നേതാവായ ബിന്ദുവിനെ വനിതാ പോലീസ് ലാത്തികൊണ്ട് അടിവയറ്റിൽ കുത്തിയെന്ന് അറസ്റ്റിലിരിക്കെ പോലീസ് വാനിലിരുന്ന് അവർ പറഞ്ഞു. ആശാവർക്കർമാർ വേതന വർധന ആവശ്യപ്പെട്ടാണ് എട്ടര മാസം മുമ്ബ് സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങിയത്. ഈ സമരത്തോടുള്ള അവഗണനയെ തുടർന്ന് അവസാന ശ്രമമെന്ന നിലയിൽ മുഖ്യമന്ത്രിയെ കാണുവാനുള്ള അനുമതി ആവശ്യപ്പെട്ടായിരുന്നു ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. കാസർകോട് മുതലുള്ള ആശാ വർക്കർമാരുടെ പ്രതിനിധികൾ സമരത്തിനെത്തിയിട്ടുണ്ട്. കനത്ത മഴയും അവഗണിച്ചാണ് സമരം. പോലീസിന്റെ ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ പാട്ടകൊട്ടിയാണ് സമരക്കാർ പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് 12 മുതൽ ആശാ വർക്കർമാർ ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധം തുടങ്ങി. ബാരിക്കേഡ് മറികടന്ന സമരക്കാരിൽ രണ്ട് പേരെ പൊലീസ് പിടികൂടി. കൂടാതെ ഇവരുടെ മൈക്കും സ്‌പീക്കറും പൊലീസ് എടുത്തുമാറ്റുകയും ചെയ്തു. ഇവ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ പൊലീസ് ജീപ്പിനെ തടഞ്ഞ് സമരക്കാർ പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ശേഷിക്കുന്നവർ ഇപ്പോഴും സമരം തുടരുകയാണ്.


