വർഷങ്ങളായി നിലച്ചിരുന്ന തൃശ്ശൂർ കളക്ടറേറ്റിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവർ വീണ്ടും പ്രവർത്തനക്ഷമമായി.
കഴിഞ്ഞ മാർച്ചിലാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ ശ്രദ്ധയിൽ ക്ലോക്ക് ടവറിൻ്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനൊപ്പം ക്ലോക്ക് ടവർ സന്ദർശിച്ച കളക്ടർ, തകരാർ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു. പി.ഡബ്ല്യു.ഡി (കെട്ടിടങ്ങൾ) വിഭാഗം നടത്തിയ പരിശോധനയിൽ ക്ലോക്കിന്റെ സാങ്കേതിക തകരാറുകൾ തിരിച്ചറിഞ്ഞു.
തുടർന്ന്, വ്യവസായ വകുപ്പിന്റെ മേൽനോട്ടത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) സഹകരണത്തോടെ ക്ലോക്കിന്റെ മെക്കാനിക്കൽ തകരാറുകൾ പൂർണമായി പരിഹരിച്ചു. എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി ക്ലോക്ക് ടവർ ഇപ്പോൾ കൃത്യമായി സമയം രേഖപ്പെടുത്തി പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. കളക്ടറേറ്റ് കെട്ടിടം നിലവിൽ വന്ന കാലം മുതലുള്ള ഈ പൈതൃക സ്തൂപം വീണ്ടും ചലിച്ചുതുടങ്ങിയത് ജീവനക്കാർക്കും ജനങ്ങൾക്കും ഒരുപോലെ സന്തോഷം നൽകുന്ന കാഴ്ചയായി.
നഗരത്തിന്റെ ഹൃദയഭാഗത്ത് കാലങ്ങളായി നിശ്ചലമായിരുന്ന ഈ പൈതൃക സ്മാരകം വീണ്ടും സജീവമാക്കിയതിനൊപ്പം, കളക്ടറേറ്റിനെ കൂടുതൽ ജനസൗഹൃദമാക്കാനുള്ള പുതിയ പദ്ധതികളും പുരോഗമിക്കുന്നത് തൃശ്ശൂരിന് ഒരു പുതിയ ഉണർവ് നൽകുകയാണ്.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, എ.ഡി.എം. ടി. മുരളി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷീബ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ, സി.ഐ. ഐ തൃശ്ശൂർ സോണൽ കൗൺസൽ എൻ. സുരേഷ് ബാബു, മറ്റ് സി. ഐ. ഐ പ്രതിനിധികളായ കെ. ഭവദാസൻ, ഡോ. യദു നാരായണൻ മൂസ് തുടങ്ങിയവർ ക്ലോക്ക് ടവർ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി.
ഏതാനും മാസം മുമ്പ് കളക്ടറേറ്റിലെത്തുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി സിവിൽ സ്റ്റേഷൻ വളപ്പിൽ ഒരു മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചതു കൂടാതെ, കളക്ടറേറ്റിന്റെ സമഗ്രമായ നവീകരണ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ കളക്ടറേറ്റിന്റെ മുഖച്ഛായ തന്നെ മാറും. സിവിൽ സ്റ്റേഷനിലെ പൂന്തോട്ടം, കെട്ടിടത്തിലേക്കുള്ള റോഡുകൾ, ക്രഷ്, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു.


