ശബരിമല സ്വർണ മോഷണത്തിന്റെ വിഹിതം ജില്ലയിലെ ചില സിപിഎം നേതാക്കളും കൈപ്പറ്റിയെന്ന് സൂചന. മുൻ എക്സിക്യൂട്ടീവ് ഓഫീസർ മണ്ണടി സ്വദേശി സുധീഷ് കുമാർ അറസ്റ്റിലാകുന്നതിന് മുൻപ് ഒരാഴ്ചയോളം അടൂരിലെ സിപിഎം നേതാവിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ സുധീഷിന്റെ വീട്ടിൽ രഹസ്യ ചർച്ച നടന്നിരുന്നു.അന്വേഷണവും അറസ്റ്റും മുരാരി ബാബുവിലേക്ക് വരുന്നതിന് മുൻപ് തന്നെ സിപിഎം നേതാക്കൾക്ക് അപകടം മണത്തിരുന്നു. സുധീഷ് കുമാറിന് മോഷണത്തിൽ നിർണായക പങ്കുണ്ടെന്ന് മറുനാടൻ വാർത്തയും നൽകിയിരുന്നു. ഇതിനിടെയാണ് രണ്ടാഴ്ചയോളം സിപിഎം നേതാക്കൾ രാത്രികാല രഹസ്യ ചർച്ച സുധീഷിന്റെ വീട്ടിൽ നടത്തിയത്. ഇയാൾ തട്ടിയെടുത്തതിന്റെ വിഹിതം മണ്ണടിയിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിനും കിട്ടിയെന്നാണ് വിവരം. നാടൻ പച്ചക്കറി വിപണനം നടത്തുന്നുവെന്ന് പറഞ്ഞ് രാത്രികാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നിറക്കി നാട്ടുകാർക്ക് നൽകി പറ്റിക്കുന്ന രീതി ഈ സംഘം തുടർന്നു പോകുന്നുവെന്നാണ് ആക്ഷേപം. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി ലോറിയിൽ പുലർച്ചെ കൊണ്ടിറക്കുന്നതിന്റെ ദൃശ്യം ഒരു ദൃശ്യമാധ്യമ പ്രവർത്തകൻ പകർത്തിയിരുന്നു. ഇയാളെ പിടികൂടി ദൃശ്യം മായ്ച്ച ശേഷമാണ് സംഘം ജീവനക്കാരും സിപിഎം നേതാക്കളും വിട്ടയച്ചത്. ഈ സഹകരണ സംഘത്തിലേക്ക് കൊള്ള മുതൽ എത്തിയെന്ന് നാട്ടുകാർ സംശയിക്കുന്നു


