വയനാട് മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്‌തമാണെന്നും കേരളത്തോടുള്ള അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്നും റവന്യുമന്ത്രി കെ രാജൻ. കേരളത്തെ കേന്ദ്ര സർക്കാർ ആവർത്തിച്ച് അപമാനിക്കുകയാണ്. കേരളത്തിലെ സർക്കാർ രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമല്ല എന്നതുകൊണ്ട് ജനങ്ങളെ എന്തിനാണ് ദ്രോഹിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
250.56 കോടി കേന്ദ്രം അംഗീകരിച്ചു എന്നാണ് അറിയുന്നത്. അതി തീവ്രസ്വഭാവമുള്ള ദുരന്തമായി അംഗീകരിക്കണമെന്ന് ശുപാർശ പോയിട്ടും കേന്ദ്രം അംഗീകരിച്ചില്ല.
ദുരന്തം കഴിഞ്ഞ അഞ്ചുമാസം കഴിയും വരെ L3 വിഭാഗത്തിൽപ്പെട്ടതാണ് ഈ ദുരന്തം എന്ന് അറിയിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്‌തത്. 1202 കോടിയുടെ നഷ്ടമുണ്ടായി എന്ന് കാണിച്ചാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം മെമ്മോറിയണ്ടം നൽകിയത്. ഒരു രൂപ പോലും നഷ്ടപരിഹാരം നൽകിയില്ലെന്നും മന്ത്രി പറഞ്ഞു.


