വയനാട് ഡി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി എൻ.ഡി അപ്പച്ചൻ. വയനാട്ടിലുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദി താനല്ലെന്നും, തൻ്റെ കൈകൾ ശുദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ, യഥാർത്ഥ ഉത്തരവാദികൾ ആരെന്ന് സംബന്ധിച്ചുള്ള ചോദ്യങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് നേരെ ഉയരുകയാണ്. അഴിമതിയോ കോഴയോ വാങ്ങിയിട്ടില്ലെന്നും, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എൻ.ഡി അപ്പച്ചൻ ആവർത്തിച്ചു. കോൺഗ്രസ് പ്രവർത്തകൻ എൻ.എം വിജയൻ്റെ ആത്മഹത്യാക്കുറിപ്പിൽ തന്റെ പേര് വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെങ്കിലും, അതിൽ മറ്റ് ചിലരുടെ പേരുകളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു എന്ന വ്യക്തമായ ധ്വനി അദ്ദേഹത്തിൻ്റെ വാക്കുകളിൽ പ്രകടമായിരുന്നു. തന്നെ എ.ഐ.സി.സിയിലേക്ക് എടുത്തതിൽ സന്തോഷമുണ്ടെന്നും, ദേശീയ നേതൃത്വം തന്നെ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മല്ലികാർജുൻ ഖാർഗെയും കെ.സി വേണുഗോപാലും തന്നെ വിളിച്ചിരുന്നുവെന്നും, തന്റെ നിരപരാധിത്വം ദേശീയ നേതൃത്വത്തിന് അറിയാമെന്നും അപ്പച്ചൻ കൂട്ടിച്ചേർത്തു.


