ബലാത്സംഗക്കേസിൽ റാപ്പർ ഹിരൺദാസ് മുരളി എന്ന വേടനെ അറസ്റ്റ് ചെയ്യാൻ പൊലീസ്. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടൻ കേരളത്തിൽ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുക. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. വേടന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകും. കോടതി അറസ്റ്റ് തടയാത്തതിനാൽ അറസ്റ്റ് നടപടികൾക്ക് തടസമില്ലെന്നാണ് പൊലീസ് പറയുന്നത്. വേടന്റെ ലൊക്കേഷൻ പരിശോധിച്ചുവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. കേസിൽ സാക്ഷികൾ രേഖപ്പെടുത്തുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബലാത്സംഗക്കേസിൽ പ്രതിയായതോടെയാണ് വേടൻ ഒളിവിൽപോയത്.


