പാലിയേക്കര ടോൾ പിരിവ നിരത്തിവച്ച സംഭവത്തിൽ ഹൈക്കോടതിക്കെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിൽ. ടോൾ പിരിവ് നാലാഴ്ച്ചത്തേക്ക് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിൽ അപ്പീൽ നൽകുക.
അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ നടപടി ഉത്തരവ് അടിയന്തരമായി നടപ്പാക്കുമെന്ന് ടോൾ പ്ലാസ അധികൃതരും ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണെന്ന് ഹർജിക്കാരൻ ഷാജി കോടങ്കണ്ടത്ത് പ്രതികരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ സാധ്യതയുണ്ട് എന്ന് മനസിലാക്കിയ ഷാജി കോടങ്കണ്ടത്ത് തടസ ഹർജിയും ഫയൽ ചെയ്തിരുന്നു. കൊരട്ടി, പുതുക്കാട്, മുരിങ്ങൂർ, ചിറങ്ങര, പേരാമ്ബ്ര എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലാണ് അടിപ്പാത നിർമ്മാണത്തെ തുടർന്ന് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നത്. ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം കിടന്ന് വലയുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ മനസിലാക്കി പല തവണ ഹൈക്കോടതി ഉൾപ്പെടെ സംഭവത്തിൽ മുൻപും ഇടപെട്ടിട്ടുണ്ട്. എന്നാൽ എത്ര വിമർശിച്ചിട്ടും താക്കീത് നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാലാഴ്ച്ചത്തേക്ക് ടോൾ പിരിവ് നിർത്തിവയ്ക്കാനുള്ള കടുത്ത തീരുമാനത്തിലെത്തിയത്.


