തൃശ്ശൂർ: രണ്ടാഴ്‌ച മുൻപ് ഉദ്ഘാടനം ചെയ്ത് തൃശ്ശൂരിലെ സുവോളജിക്കൽ പാർക്കിൽ 10 പുള്ളിമാനുകളെ തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നതായി സംശയം.
ചൊവ്വാഴ്‌ച രാവിലെയാണ് മാനുകളെ ചത്തനിലയിൽ കണ്ടത്. തലേന്ന് രാത്രി നായക്കുട്ടം ഇവയുടെ ആവാസകേന്ദ്രത്തിൽ കടന്നുകയറിയെന്നാണ് സംശയം. 21 പുള്ളിമാനുകളാണ് പാർക്കിൽ മൊത്തമുണ്ടായിരുന്നത്. നഗരത്തിലെ പഴയ മൃഗശാലയിൽനിന്ന് കൊണ്ടുവന്നവയാണിവയെല്ലാം.
സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ തെരുവുനായ്ക്കളുടെ സാന്നിധ്യം ഉണ്ട്. മാനുകളുടെ ആവാസയിടത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് തെരുവുനായ്ക്കളെ പിടികൂടി. കഴിഞ്ഞ ദിവസം ഒരു കേഴമാനിനേയും ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ ജീവനക്കാരുടെ വീഴ്‌ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം മാനുകളെ ക്രാളുകളിലേക്ക് തിരിച്ചു കയറ്റുകയാണ് പതിവ്. എന്നാൽ തിങ്കളാഴ്‌ച രാത്രി മാനുകളെ തിരിച്ചു കയറ്റിയിരുന്നില്ല. മാനുകൾക്ക് ഗുരുതര പരിക്കേറ്റിട്ടില്ലെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ ബി.എൻ.നാഗരാജു പറഞ്ഞു. നായ്ക്കളെ കണ്ട് മാനുകൾ ഭയന്നോടി പരിക്കേറ്റ് മരിച്ചതാകാമെന്നും സംശയിക്കുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷമേ കാരണം വ്യക്തമാകു.തെരുവുനായക്കൾ കടക്കാതിരിക്കാനുള്ള ക്രമീകരണങ്ങളൊന്നും പാർക്കിൽ ഏർപ്പെടുത്തിയിട്ടില്ലെന്നത് ഈ സംഭവത്തോടെയാണ് പുറത്തറിഞ്ഞത്. പ്രവേശന കവാടത്തിലെ ഗേറ്റുകളും പ്രധാന റോഡ് തീരുന്നിടത്തെ മതിലുകളും നായ്ക്കൾക്ക് അനായാസം അകത്തേക്കു കടക്കാൻ പറ്റുന്ന തരത്തിലുള്ളതാണ്. കുന്നുകളും ചെരിവുകളും ഉള്ള ഇടത്തിലാണ് പാർക്ക് എന്നതിനാൽ മഴവെള്ളം ഒലിച്ചുപോകാനായി ചുറ്റുമതിലിൽ വലിയ ദ്വാരങ്ങളിട്ടിട്ടുണ്ട്. ഇതിലൂടെയും നായ്ക്കൾക്ക് അകത്തു കടക്കാനാകും. ഉദ്ഘാടന ദിവസങ്ങളിൽ തുറന്നുകിടന്നിരുന്ന വഴിയിലൂടെയാകാം നായ്ക്കൾ എത്തിയതെന്ന് സംശയിക്കുന്നതായി പാർക്ക് അധികൃതർ പറഞ്ഞു.
പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണ്. പാർക്കിനു സമീപം നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് അടിയിലും വാഹനം നിർത്താനായി നിർമിച്ച ഷെഡ്ഡുകളിലും തെരുവുനായ്ക്കളെ കൂട്ടത്തോടെ കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പാർക്ക് ഉദ്ഘാടനം ചെയ്തെങ്കിലും സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടില്ല. എങ്കിലും പാസ് അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളെയും അതിഥികളെയും പ്രവേശിപ്പിക്കാറുണ്ട്.


