ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവത്തിലെ പലിശ ഇടപാടുകാരുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്. കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസിൻ്റെ വീട്ടിൽ നിന്നും മറ്റു വ്യക്തികളുടെ ആർസി ബുക്കുകളും സാമ്ബത്തിക രേഖകളും പിടിച്ചെടുത്തു.
ജീവനൊടുക്കാൻ പ്രേരിപ്പിച്ച കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് നടപടി.
കർണ്ണംകോട് സ്വദേശി എം എ മുസ്‌തഫയുടെ മരണത്തിന് പിന്നാലെ അമിത പലിശ വാങ്ങിയ നെന്മിണി സ്വദേശി പ്രഹ്ളേഷും ദിവേക് ദാസും ഒളിവിലാണ്. പ്രഹ്ളേഷൻ്റെ വീട്ടിൽ പൊലീസ് അന്വേഷണത്തിന് എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിൽ ആയിരുന്നു. ഇരുവരെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ഗുരുവായൂർ ടെംമ്ബിൾ പൊലീസ് പറയുന്നു.
കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഈ മാസം പത്തിനാണ് ഗുരുവായൂർ സ്വദേശി മുസ്‌തഫ ജീവനൊടുക്കിയത്. 6 ലക്ഷം രൂപ കടമെടുത്ത മുസ്തഫ 40 ലക്ഷം നൽകിയിട്ടും ഭീഷണി തുടരുകയായിരുന്നു. ഇതിനിടെ, മുസ്‌തഫയുടെ മരണത്തിന് ശേഷവും ഗുണ്ടാസംഘം മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദ സന്ദേശം പുറത്തുവന്നു. പണം തിരിച്ചടച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പ്രഹ്ളേഷിൻ്റെ ഭീഷണി.



