കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തിപ്പരിക്കേൽപ്പിച്ചു. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കലൂരിൽ ഗ്രേസി നടത്തിയിരുന്ന കടയിൽ എത്തിയാണ് മകൻ ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മകനും ഗ്രേസിയുമായി വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കത്തിനൊടുവിൽ കത്തി കൊണ്ട് ഗ്രേസിയെ കുത്തുകയായിരുന്നു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗ്രേസിയുടെ മകൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. 2015-2020 കാലഘട്ടത്തിൽ കതൃക്കടവ് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്


