കൈക്കൂലിക്കേസിൽ പ്രതിയായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ തുടർച്ചയായി രണ്ടാം ദിവസവും വിജിലൻസ് ചോദ്യം ചെയ്യുന്നു. വിജിലൻസിന് ലഭിച്ച തെളിവുകൾ മുൻനിർത്തിയാണ് ചോദ്യം ചെയ്യുന്നത്. ശേഖർകുമാറിനെ ചൊവ്വാഴ്ച ആറ് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തുടർച്ചയായ രണ്ടാം ദിവസവും അഭിഭാഷകനൊപ്പമാണ് ശേഖർ കുമാർ വിജിലൻസ് ഓഫീസിലെത്തിയത്. ഓഫീസിനു മുന്നിൽ മാധ്യമങ്ങളെ കണ്ട ശേഖർ കുമാർ അസ്വസ്ഥനാവുകയും സന്ദർശക രജിസ്റ്ററിൽ ഒപ്പുവെക്കാതെ അകത്തേക്ക് കയറിപ്പോയി. തുടർന്ന് അഭിഭാഷകനാണ് രജിസ്റ്ററിൽ ഒപ്പിട്ടത്.വിജിലൻസിന് ലഭിച്ച തെളിവുകൾ മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യൽ ഒന്നാം പ്രതി ശേഖർ കുമാറും ഇ ഡി ഏജന്റായ രണ്ടാം പ്രതി വിൽസൺ വർഗീസും ഐ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ വിജിലൻസിന്റെ പക്കലുണ്ട്. മറ്റൊരു പ്രതി രഞ്ജിത്ത് വാര്യരുമായി പ്രത്യേക ആപ്പ് ഉപയോഗിച്ച് ശേഖർ കുമാർ നടത്തിയ സംഭാഷണത്തിന്റെ തെളിവുകളും വിജിലൻസിന്റെ കൈവശമുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ശേഖർകുമാറിനെ ഷില്ലോങിലേക്ക് സ്ഥലം മാറ്റിയിരുന്നു.
കശുവണ്ടി വ്യവസായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ ഡി എടുത്ത കേസ് ഒതുക്കാൻ കൊച്ചിയിലെ ഏജന്റുമാർ മുഖേന രണ്ടുകോടി രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. മൂന്ന് പേരെ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


