തിരുവല്ല : കെഎസ്ആർടിസി ബസ്സിൽ നിന്നിറങ്ങിയശേഷം അതേ ബസ്സിനുനേരേ കല്ലെറിഞ്ഞയാളെ ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് ഓടിച്ചിട്ടുപിടിച്ചു.
ആഞ്ഞിലിത്താനം സ്വദേശി രതീഷ്(47) ആണ് കല്ലെറിഞ്ഞത്. കോട്ടയം
ഡിപ്പോയിലെ കണ്ടക്‌ടർ സിജോ എം. ദാനിയേൽ, ഡ്രൈവർ പി.എസ്.
അമൽ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച്‌ച
വൈകീട്ട് അഞ്ചരയോടെ എംസി റോഡിലെ കുറ്റൂരിലാണ് സംഭവം.
കോട്ടയത്തുനിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു ബസ്.
തിരുവല്ല സ്റ്റാൻഡിൽ നിന്നാണ് രതീഷ് ബസ്സിൽ കയറിയത്. കുറ്റൂരിന്
ടിക്കറ്റെടുത്തു. 13 രൂപയാണ് ടിക്കറ്റ് ചാർജ്. കുറ്റൂർ ജങ്ഷനിൽ ബസ്
നിർത്തിയെങ്കിലും പിൻ സീറ്റിൻ്റെ ഭാഗത്ത് ഇരുന്ന രതീഷ് ഇറങ്ങിയില്ല.
ബസ് അല്പം മുന്നോട്ടുപോയപ്പോൾ കണ്ടക്ടറോട് ഇറങ്ങണമെന്നാവശ്യപ്പെട്ടു. തുടർന്ന് കോതാട്ടുചിറ കലുങ്കിന്റെ ഭാഗത്ത് വാഹനം നിർത്തി. പിന്നിലെ വാതിൽ വഴിയിറങ്ങിയ ഇയാൾ മുൻഭാഗത്തിരുന്ന കണ്ടക്‌ടറുടെ അടുത്തെത്തി. 100 രൂപയാണ് തന്നതെന്നും ബാക്കി തരാനും ആവശ്യപ്പെട്ടു.


