അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടന്ന ‘കൂടെ 4.0’ പ്രദർശന-വിപണന മേളയിൽ ഭിന്നശേഷി കുട്ടികൾ നിർമ്മിച്ച ഉൽപന്നങ്ങൾ ശ്രദ്ധേയമായി. ജില്ലയിലെ ബഡ്സ് സ്കൂളുകളിലും മറ്റ് സ്പെഷ്യൽ സ്കൂളുകളിലുമായി പഠിക്കുന്ന കുട്ടികളാണ് ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, സോപ്പ്, ഫിനോയിൽ, ബാഗുകൾ, അച്ചാർ, വിവിധതരം ഭക്ഷണവസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങൾ തയ്യാറാക്കിയത്.
ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് പിന്തുണ നൽകാനും ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം മേള സംഘടിപ്പിച്ചത്.
സമാപന ദിവസം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മേള സന്ദർശിച്ച് കുട്ടികളുടെ നിർമാണങ്ങൾ കാണുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. കളക്ടർക്ക് സ്നേഹസമ്മാനങ്ങൾ നൽകി കുട്ടികൾ നന്ദി അറിയിച്ചു. പെരിങ്ങണ്ടൂർ പോം പോൾ മേരി ഹോമിലെ വിദ്യാർത്ഥികൾ ചെണ്ടമേളത്തോടെയാണ് കളക്ടറെ സ്വീകരിച്ചത്. സബ് കളക്ടർ അഖിൽ വി. മേനോനും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.
ഒരു വിപണന വേദിയെന്നതിലുപരി, ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി ഈ മേള മാറി.


