അയ്യന്തോളില്‍ റോഡിലെ കുഴി കാരണം മറ്റൊരു ജീവൻ കൂടി പൊലിഞ്ഞുവെന്നത് ആശങ്ക സൃഷ്ടിക്കുന്നു. ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ പ്രതിഷേധം.
ലാലൂർ എല്‍ത്തുരുത്ത് സ്വദേശി ആബേല്‍ ചാക്കോയാണ് മരിച്ചത്. ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയില്‍ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മരിച്ച ആബേല്‍ ബാങ്ക് ജീവനക്കാരനായിരുന്നു.
ശനിയാഴ്ച (19.07.2025) രാവിലെ 10ന് അയ്യന്തോള്‍ കുറുഞ്ഞാക്കല്‍ ജംഗ്ഷനിലാണ് ദാരുണമായ അപകടം നടന്നത്. തൃശൂർ-കുന്നംകുളം റൂട്ടിലോടുന്ന ‘ആര്യ’ എന്ന ബസാണ് യുവാവിനെ ഇടിച്ചതെന്ന് റിപ്പോർട്ടുണ്ട്. ബൈക്ക് വെട്ടിച്ചയുടൻ ബസിടിച്ച് കയറുകയും, ബസിനടിയില്‍പ്പെട്ട ആബേല്‍ തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബസുകളുടെ അമിതവേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാർ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കൗണ്‍സിലർ മെഫി ഡെൻസൻ്റെ നേതൃത്വത്തിലാണ് നാട്ടുകാർ ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കുന്നത്.
ബസുകളുടെ മത്സരയോട്ടം ഇത്തരം അപകടങ്ങള്‍ക്ക് പ്രധാന കാരണമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ മാസം സമാനമായ അപകടത്തില്‍ പുങ്കുന്നം സ്വദേശി വിഷ്ണുദത്ത് എന്ന യുവാവും മരിച്ചിരുന്നു. അമ്മയുമായി ക്ഷേത്രത്തിലേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന വിഷ്ണുദത്ത്, കുഴിയില്‍ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോള്‍ പിന്നാലെയെത്തിയ ബസ് ഇടിച്ച് കയറിയാണ് മരണം സംഭവിച്ചത്.
ആബേല്‍ ചാക്കോ പുഴക്കല്‍ ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു. മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെ കുഴികണ്ട് വെട്ടിച്ചപ്പോഴാണ് ബസിന് അടിയില്‍പ്പെട്ടത്. തൃശൂരിലെ എം.ജി. റോഡില്‍ തന്നെയാണ് ഈ അപകടവും നടന്നത്. റോഡിലെ കുഴിയില്‍ വീണ്ടും ജീവൻ പൊലിഞ്ഞിട്ടും കോർപ്പറേഷൻ മേയറടക്കമുള്ളവർ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം കൂടുതല്‍ ശക്തമായത്.


