തിരുവനന്തപുരം: ആർഎസ്എസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ കേരളത്തിൽനിന്നുള്ള വിസിമാർ പങ്കെടുത്ത സംഭവത്തിൽ വിമർശനവുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. അക്കാദമിക് സ്വാതന്ത്ര്യത്തെ കാവിത്തൊഴുത്തിൽ കെട്ടാൻ വിസിമാർ കൂട്ടുനിന്നു. ഇവർക്ക് ഭാവിയിൽ തലകുമ്ബിട്ട് നിൽക്കേണ്ടി വരുമെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സർവകലാശാലകളെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അണിയറകളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്ധകാര യുഗത്തിലേക്ക് നയിക്കാനുള്ള ശ്രമമാണിതെന്നും മന്ത്രി വിമർശിച്ചു.
ആർഎസ്എസിൻ്റെ വിദ്യാഭ്യാസ സമ്മേളനത്തിൽ സർക്കാരിന്റെയും സിപിഎമ്മിൻ്റെയും വിമർശനം മുഖവിലയെടുക്കാതെ കേരളത്തിലെ നാല് വൈസ് ചാൻസിലർമാർ പങ്കെടുത്തിരുന്നു. ആരോഗ്യസർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല വിസി പി.രവീന്ദ്രൻ, കുഫോസ് വിസി എ.ബിജുകുമാർ, കണ്ണൂർ വിസി കെ.കെ. സാജു എന്നിവരാണ് പങ്കെടുത്തത്.


